
ഭീഷണി വ്യാജമെന്ന് പരിശോധനയിൽ വ്യക്തമായി.
ന്യൂഡൽഹി: മുംബൈയിൽ നിന്ന് ന്യൂഡൽഹിയിലേക്കു പുറപ്പെട്ട ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി. 6E 762 വിമാനത്തിൽ ഏകദേശം 200 യാത്രക്കാർ ഉണ്ടായിരുന്നു. സുരക്ഷാ ഏജൻസികളുടെ പരിശോധനയിൽ ഭീഷണി തള്ളിക്കളഞ്ഞു.
ചൊവ്വാഴ്ച മുംബൈയിൽ നിന്ന് ഡൽഹിയിലേക്ക് സർവീസ് നടത്തിയ വിമാനത്തിനു ഭീഷണി ലഭിച്ചതിനെത്തുടർന്ന്, പ്രോട്ടോകോൾ പ്രകാരമുള്ള നടപടികൾ സ്വീകരിക്കുകയായിരുന്നു. ആവശ്യമായ സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കിയെന്ന് എയർലൈൻ വൃത്തങ്ങൾ അറിയിച്ചു.
ഇൻഡിഗോ വിമാനം ലാൻഡ് ചെയ്ത സമയത്ത് ഡൽഹി വിമാനത്താവളത്തിൽ പൂർണ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. തുടർന്നായിരുന്നു പരിശോധന. എയർബസ് A321 നിയോ എയർക്രാഫ്റ്റാണ് സർവീസിന് ഉപയോഗിച്ചിരുന്നത്.
''ഞങ്ങളുടെ യാത്രക്കാർക്ക് ലഘുഭക്ഷണങ്ങൾ നൽകിയും, കൃത്യമായ വിവരങ്ങൾ പങ്കുവെച്ചും അവർക്കുണ്ടായ ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ട്'', ഇൻഡിഗോ വക്താവ് അറിയിച്ചു.