പഞ്ചാബിൽ ഇന്‍റർനെറ്റ് നിരോധനം നീട്ടി: അമൃത്പാൽ സിങ്ങിനായി ഊർജിത അന്വേഷണം

അമൃത്പാലിന്‍റെ അംഗരക്ഷരായിരുന്ന ആറു പേരുൾപ്പടെ എഴുപതോളം പേരെ പൊലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്
പഞ്ചാബിൽ ഇന്‍റർനെറ്റ് നിരോധനം നീട്ടി: അമൃത്പാൽ സിങ്ങിനായി ഊർജിത അന്വേഷണം
Updated on

അമൃത്സർ : പഞ്ചാബിൽ ഖലിസ്ഥാൻ നേതാവ് അമൃത്പാൽ സിങ്ങിനു വേണ്ടിയുള്ള ഊർജിത അന്വേഷണം തുടരുന്നു. സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്ന ഇന്‍റർനെറ്റ്, എസ്എംഎസ് നിരോധനം നാളെ വരെ തുടരാനും അധികൃതർ തീരുമാനിച്ചു. വ്യാജവാർത്തകൾ പ്രചരിക്കുന്നതു തടയാനാണ് ഇന്‍റർനെറ്റ് നിരോധനം. വാരിസ് പഞ്ചാബ് ദേയുടെ തലവനായ അമൃത്പാലിന്‍റെ അംഗരക്ഷരായിരുന്ന ആറു പേരുൾപ്പടെ എഴുപതോളം പേരെ പൊലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. അമൃത്പാൽ സിങ്ങിനെ പഞ്ചാബ് പൊലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം അമൃത്പാൽ പിടിയിലായിട്ടുണ്ടെന്നും, വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നതെന്നും വാരിസ് പഞ്ചാബ് ദേയുടെ അനുയായികൾ ആരോപിക്കുന്നു. അമൃത്സറിൽ അമൃത്പാലിന്‍റെ ഗ്രാമത്തിലും വീടിനു ചുറ്റും സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്. വീട്ടിൽ നിന്നും അദ്ദേഹം രക്ഷപ്പെടാൻ ഉപയോഗിച്ച കാർ കണ്ടെടുത്തുവെന്നും പൊലീസ് വ്യക്തമാക്കുന്നു.

കൊലപാതകശ്രമം, പൊലീസിനു നേരെയുള്ള ആക്രമണം, വർഗീയ പ്രശ്നങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമം തുടങ്ങി നാലോളം കുറ്റങ്ങളാണ് അമൃത്പാലിനെതിരെ ചാർജ് ചെയ്തിരിക്കുന്നത്. നേരത്തെ കേന്ദ്രമന്ത്രി അമിത് ഷായ്ക്കെതിരെയും പഞ്ചാബ് മുഖ്യമന്ത്രിക്കെതിരെയും അമൃത്പാൽ ഭീഷണി മുഴക്കിയിരുന്നു. അനുയായിയെ മോചിപ്പിക്കാനായി അജ്നാല പൊലീസ് സ്റ്റേഷൻ ആക്രമിച്ച കേസിലെയും പ്രധാന പ്രതിയാണ് ഇദ്ദേഹം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com