പദവി ദുരുപയോഗം ചെയ്തു, ഗൂഢാലോചന നടത്തി; ലാലുവിനെ രൂക്ഷമായി വിമർശിച്ച് കോടതി

ലാലു പ്രസാദ് യാദവിനു പുറമേ തേജസ്വി യാദവും റാബ്രി ദേവിയും കുറ്റക്കാരാണെന്ന് കോടതി പറഞ്ഞു
IRCTC corruption case court criticises lalu prasad yadav

ലാലു പ്രസാദ് യാദവ്

Updated on

പട്ന: ഹോട്ടൽ അഴിമതി കേസിൽ ലാലു പ്രസാദ് യാദവിനെതിരേ രൂക്ഷ വിമർശനവുമായി ഡൽഹി കോടതി. ലാലു പ്രസാദ് യാദവ് കേന്ദ്ര റെയിൽവേ മന്ത്രി എന്ന നിലയിൽ തന്‍റെ പദവി ദുരുപയോഗം ചെയ്തുവെന്നും ഭൂമി ടെൻഡറിന്‍റെ യോഗ്യതാ വ്യവസ്ഥകളിൽ കൃത്രിമം കാണിച്ചുവെന്നും ഉത്തരവ് പ്രഖ്യാപിക്കുമ്പോൾ കോടതി വ്യക്തമാക്കി.

"നിങ്ങൾ ഗൂഢാലോചനയിൽ ഏർപ്പെടുകയും പൊതുപ്രവർത്തകൻ എന്ന നിലയിൽ പദവി ദുരുപയോഗം ചെയ്യുകയും ചെയ്തു. കാരാറിൽ സ്വാധീനം ചെലുത്തുകയും യോഗ്യതാ വ്യവസ്ഥകളിൽ കൃത്രിമം കാണിക്കുകയും ചെയ്തു. ഭൂമി വിലകുറച്ച് വാങ്ങാൻ ഗൂഢാലോചന നടത്തി, ഇതിന്‍റെ നിയന്ത്രണം റാബ്രി ദേവിക്കും തേജസ്വി യാദവിനും കൈമാറുന്നതിനായി മറ്റ് പ്രതികളുമായി ഗൂഢാലോചന നടത്തി- എന്നിവയാണ് കോടതി ലാലു പ്രസാദ് യാദവിനും കുടുംബത്തിനുമെതിരേ കുറ്റം ചുമത്തിക്കൊണ്ട് വ്യക്തമാക്കിയത്.

ലാലു പ്രസാദ് യാദവിനെതിരേ അഴിമതി നിരോധന നിയമപ്രകാരമാണ് കോടതി കുറ്റം ചുമത്തിയത്. പാർട്ടി സ്ഥാപകൻ ലാലു പ്രസാദ് യാദവ്, അദ്ദേഹത്തിന്‍റെ മകനും മുൻ ഉപ മുഖ്യമന്ത്രിയുമായ തേജസ്വി യാദവ്, മുൻ മുഖ്യമന്ത്രിയും ലാലു യാദവിന്‍റെ ഭാര്യയുമായ റാബ്രി ദേവി എന്നിവർക്കെതിരേയാണ് കോടതി കുറ്റം ചുമത്തിയത്. യാദവ് കുടുംബം നേരിട്ട് കോടതിയിൽ ഹാജരാവുകയും കുറ്റം നിഷേധിക്കുകയും ചെയ്തു.

ഐആർസിടിസിയുടെ (ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ) ഉടമസ്ഥതയിലുള്ള രണ്ട് ഹോട്ടലുകളുടെ കരാർ യാദവ് റെയിൽവേ മന്ത്രിയായിരിക്കെ ഒരു സ്വകാര്യ കമ്പനിക്ക് നൽകിയതിലെ അഴിമാതി ചൂണ്ടിക്കാട്ടിയാണ് കേസ്. 2004 നും 2014 നും ഇടയിൽ ഗൂഢാലോചന നടന്നതിന്‍റെ അടിസ്ഥാനത്തിൽ, പുരിയിലും റാഞ്ചിയിലും യൂണിറ്റുകളുള്ള ഇന്ത്യൻ റെയിൽവേയുടെ ബിഎൻആർ ഹോട്ടൽ ആദ്യം ഐആർസിടിസിക്ക് കൈമാറുകയും പിന്നീട് പ്രവർത്തനം, അറ്റകുറ്റപ്പണികൾ, പരിപാലനം എന്നിവയ്ക്കായി ബിഹാറിലെ പട്ന ആസ്ഥാനമായുള്ള സുജാത ഹോട്ടൽസിന് പാട്ടത്തിന് നൽകുകയും ചെയ്തുവെന്ന് സിബിഐ കുറ്റപത്രത്തിൽ പറയുന്നു.

ഐആർസിടിസിയുടെ അന്നത്തെ ഗ്രൂപ്പ് ജനറൽ മാനേജർമാരായ വി.കെ. അസ്താന, ആർ.കെ. ഗോയൽ, സുജാത ഹോട്ടലിന്‍റെ ഡയറക്ടർമാരും ചാണക്യ ഹോട്ടൽ ഉടമകളുമായ വിജയ് കൊച്ചാർ, വിനയ് കൊച്ചാർ എന്നിവരുടെ പേരും കുറ്റപത്രത്തിൽ സിബിഐ ഉൾപ്പെടുത്തിയിട്ടുണ്ട്.

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കോടതി ഉത്തരവ് വന്നത് എന്നത് ശ്രദ്ധേയമാണ്, ഇത് ആർജെഡി നയിക്കുന്ന മഹാസഖ്യവും നിതീഷ് കുമാർ - ബിജെപി സഖ്യവും തമ്മിൽ കൂടുതൽ സംഘർഷഭരിതമായ പോരാട്ടത്തിന് കളമൊരുക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com