

പീഡിപ്പിച്ച ശേഷം മൊബൈൽ ചാർജർകൊണ്ട് ശ്വാസംമുട്ടിച്ച് കൊന്നു; ഇൻകം ടാക്സ് ഉദ്യോഗസ്ഥന്‍റെ മകൾ വീടിനുള്ളിൽ മരിച്ച നിലയിൽ
file image
ന്യൂഡൽഹി: ഐആർഎസ് ഉദ്യോഗസ്ഥന്‍റെ മകൾ വീടിനുള്ളിൽ മരിച്ച നിലയിൽ. ഡൽഹിയിലെ അമർ കോളനിയിൽ താമസിക്കുന്ന ഇൻകം ടാക്സ് വിഭാഗത്തിലെ മുതിർന്ന ഉദ്യോഗസ്ഥന്‍റെ 22കാരിയായ മകളാണ് കൊല്ലപ്പെട്ടത്. ലൈംഗിക പീഡനത്തിന് ഇരയാക്കിയതിനു ശേഷം പെൺകുട്ടിയെ മൊബൈൽ ഫോൺ ചാർജറിന്‍റെ വയറുകൊണ്ട് ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
ബുധനാഴ്ച രാവിലെ മാതാപിതാക്കൾ ജിമ്മിൽ പോയ സമയത്താണ് കൊലപാതകം നടന്നത്. ഈ സമയത്ത് പെൺകുട്ടി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. എൻജിനീയറിങ് ബിരുദധാരിയായ പെൺകുട്ടി യുപിഎസ്‌സി പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലായിരുന്നു. മാതാപിതാക്കൾ തിരിച്ചെത്തിയപ്പോഴാണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
അതിനിടെ പ്രതിയെക്കുറിച്ച് സൂചന ലഭിച്ചതായാണ് പൊലീസ് പറയുന്നത്. ഇവരുടെ വീട്ടിൽ നേരത്തെ ജോലിക്ക് നിന്നിരുന്ന രാജസ്ഥാൻ സ്വദേശിയായ യുവാവിനെയാണ് പൊലീസ് സംശയിക്കുന്നത്. ബുധനാഴ്ച പുലർച്ചെ ഇയാളുടെ ദൃശ്യങ്ങൾ പ്രദേശത്തെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. എട്ട് മാസത്തോളം ഇവരുടെ വീട്ടിൽ ജോലി ചെയ്തിട്ടുള്ള ഇയാളെ ഒന്നര മാസം മുൻപാണ് പിരിച്ചുവിട്ടത്. എന്നാൽ കൊലപാതകം നടത്താനുണ്ടായ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. പൊലീസ് പ്രതിക്കായുള്ള തെരച്ചിൽ ഊർജിതമാക്കി.