ഇസ്കോൺ പശുക്കളെ കശാപ്പുകാർക്ക് വിൽക്കുന്നു: മേനക

അടിസ്ഥാനമില്ലാത്തതും വസ്തുതാ വിരുദ്ധവുമായ ആരോപണമെന്ന് ഇസ്കോൺ വക്താവ്
Maneka Gandhi
Maneka Gandhi
Updated on

ന്യൂഡൽഹി: കൃഷ്ണ ഭക്തരുടെ ആഗോള സംഘടനായ ഇന്‍റര്‍നാഷണല്‍ സൊസൈറ്റി ഫൊര്‍ കൃഷ്ണ കോണ്‍ഷ്യസിനെതിരേ (ഇസ്‌കോണ്‍) ഗുരുതര ആരോപണവുമായി ബിജെപി എംപി മേനക ഗാന്ധി. ഇസ്‌കോണ്‍ വഞ്ചകരാണെന്നും ഗോശാലകളില്‍ നിന്ന് പശുക്കളെ കശാപ്പുകാര്‍ക്ക് വില്‍ക്കുന്നുവെന്നും മേനക പറഞ്ഞു.

ആന്ധ്രപ്രദേശിലെ അനന്ത്പുരിലുള്ള ഇസ്കോണിന്‍റെ ഗോശാല സന്ദർശിച്ചതു സംബന്ധിച്ചാണു മേനക സമൂഹമാധ്യമത്തിലൂടെ ആരോപണമുന്നയിച്ചത്. അവിടെ കറവയില്ലാത്തതോ കുട്ടികളില്ലാത്തതോ ആയ ഒരു പശുവിനെയും കണ്ടില്ലെന്നും അതിനർഥം അവയെ കശാപ്പുകാർക്കു വിറ്റുവെന്നുമാണെന്നു മേനകയുടെ വാദം. എന്നാൽ, അടിസ്ഥാനമില്ലാത്തതും വസ്തുതാ വിരുദ്ധവുമായ ആരോപണമാണിതെന്ന് ഇസ്കോൺ വക്താവ് യുധിഷ്ഠിർ ഗോവിന്ദ ദാസ് പ്രതികരിച്ചു.

പശുക്കളെയും കാളകളെയും സംരക്ഷിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും അവയെ കശാപ്പുകാര്‍ക്ക് വിറ്റിട്ടില്ലെന്നും മേനകയുടെ ആരോപണം അമ്പരപ്പിക്കുന്നുവെന്നും അദ്ദേഹം.

രാജ്യത്ത് 60ലേറെ ഗോശാലകൾ നടത്തുന്നുണ്ട് ഇസ്കോൺ. തങ്ങളുടെ പശുസംരക്ഷണത്തിൽ സംതൃപ്തി അറിയിച്ച് ഒരു വെറ്ററിനറി ഡോക്റ്റർ നൽകിയ കത്തും യുധിഷ്ഠിർ ഗോവിന്ദദാസ് സമൂഹമാധ്യമത്തിൽ പങ്കുവച്ചു. അനന്തപുർ ഗോശാലയിൽ മികച്ച രീതിയിലാണു പശുക്കളെ സംരക്ഷിക്കുന്നതെന്നും മേനകയുടെ ആരോപണം ശരിയല്ലെന്നും ഇവിടത്തെ എംപി ഡോ. തലരി രങ്കയ്യയും എംഎൽഎ അനന്ത വെങ്കട്ടരാമി റെഡ്ഡിയും വ്യക്തമാക്കി.

logo
Metro Vaartha
www.metrovaartha.com