പേരി‌ടൽ ആദ്യമായല്ല, വിവാദമാക്കേണ്ട കാര്യമില്ല; എസ്. സോമനാഥ്

ചന്ദ്രയാന്‍റെ പ്രജ്ഞാൻ റോവറിൽ നിന്നു പ്രധാനപ്പെട്ട വിവരങ്ങൾ ലഭിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കും.
എസ്. സോമനാഥ്, ഐഎസ്ആർഒ ചെയർമാൻ.
എസ്. സോമനാഥ്, ഐഎസ്ആർഒ ചെയർമാൻ.
Updated on

തിരുവനന്തപുരം: ചന്ദ്രയാൻ 3 ലാൻഡ് ചെയ്ത സ്ഥലത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദി ശിവശക്തി പോയിന്‍റ് എന്ന് പേരി‌ട്ടത് വിവാദമാക്കേണ്ട കാര്യമില്ലെന്ന് ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ്. ചന്ദ്രനിലെ വിവിധ സ്ഥലങ്ങൾക്ക് ഇതാദ്യമായാല്ല ഇന്ത്യയും മറ്റു രാജ്യങ്ങളും പേരിടുന്നത്. ചന്ദ്രനിലെ ഒരു ഗർത്തത്തിന്‍റെ പേര് സാരാഭായ് ക്രേറ്റർ എന്നാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

ദക്ഷിണ ധ്രുവത്തിലേക്ക് പോകാൻ അമെരിക്ക, ചൈന, റഷ്യ അടക്കമുള്ള ഒരുപാട് രാജ്യങ്ങൾ ശ്രമിച്ചി‌ട്ടുണ്ട്. എന്നാൽ, അവർക്കൊന്നും അത് സാധിച്ചിട്ടില്ല. നിരപ്പായ സ്ഥലം കണ്ടെത്തുക എന്നത് പ്രയാസകരമാണ്. ദക്ഷിണ ധ്രുവത്തിലേക്ക് പോയ ലോകത്തിലെ ആദ്യത്തെ ഉപഗ്രഹമാണ് ചന്ദ്രയാനെന്നും അദ്ദേഹം പറഞ്ഞു.

ചന്ദ്രയാന്‍റെ പ്രജ്ഞാൻ റോവറിൽ നിന്നു പ്രധാനപ്പെട്ട വിവരങ്ങൾ ലഭിക്കുന്നുണ്ടെന്നും വരും ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കുമെന്നും അദ്ദേഹം കൂ‌ട്ടിച്ചേർത്തു.

ആദ്യത്തെ 14 ദിവസത്തിനു ശേഷം രണ്ടാഴ്ച ചന്ദ്രനിൽ ഇരു‌ട്ടായിരിക്കും. സൂര്യപ്രകാശം ലഭിക്കാത്ത സമയത്ത് റോവറിനെയും ലാൻഡറിനെയും സ്ലീപ്പിങ് മോഡിലേക്ക് മാറ്റും. വീണ്ടും സൂര്യപ്രകാശം വന്ന് എല്ലാ ഭാഗങ്ങളും ചൂടായിക്കഴിഞ്ഞാൽ പ്രവർത്തിക്കാൻ സാധിക്കുമെന്ന് മനസിലായാൽ കമ്പ്യൂട്ടർ പ്രവർത്തിച്ചു തുടങ്ങും. അങ്ങനെ സംഭവിച്ചാൽ വീണ്ടും ഒരു 14 ദിവസം കൂടി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com