
ശ്രീനഗർ: അനന്ത്നാഗിൽ അഞ്ചാം ദിവസവും ഭീകരർക്കായുള്ള തെരച്ചിൽ തുടർന്ന് സൈന്യം. ഏറ്റുമുട്ടൽ നടന്ന പ്രദേശത്തിനു ചുറ്റുമുള്ള ഗ്രാമങ്ങളിലേക്കു കൂടി തെരച്ചിൽ വ്യാപിച്ചിട്ടുണ്ട്. ഭീകരർ ഒളിച്ചു താമസിക്കുന്നുവെന്ന് സംശയിക്കുന്ന വനപ്രദേശത്തേക്ക് നിരവധി തവണ മോർട്ടാർ ഷെല്ലുകൾ പ്രയോഗിച്ചു. ഉൾക്കാട്ടിനുള്ളിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ച് തെരച്ചിൽ നടത്തുന്നുണ്ട്. ബുധനാഴ്ച നടന്ന ഏറ്റുമുട്ടലിൽ രണ്ട് സൈനികരും പൊലീസ് ഡപ്യൂട്ടി സൂപ്രണ്ടന്‍റും വീരമൃത്യു പ്രാപിച്ചിരുന്നു. ഇതിനു പുറകേയാണ് തെരച്ചിൽ ശക്തമാക്കിയത്. വനത്തിനുള്ളിൽ ഗുഹകൾ പോലുള്ള നിരവധി ഒളിത്താവളങ്ങൾ ഉണ്ടെന്നും ഡ്രോണുകൾ ഉപയോഗിച്ച് ഇവയെല്ലാം കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും സൈന്യം പറയുന്നു.
ഇത്തരത്തിലുള്ള ഒരു ഗുഹയിൽ ഷെല്ലുകൾ ഉപയോഗിച്ചതിനു പുറകേ ഭീകരർ രക്ഷപ്പെടാനായി ഓടുന്ന ദൃശ്യങ്ങൾ ഡ്രോണുകൾ പകർത്തിയിട്ടുണ്ട്. ഭീകരൻ ജനവാസമുള്ള പ്രദേശത്തേക്ക് പ്രവേശിക്കുന്നില്ലെന്ന് ഉറപ്പു വരുത്താൻ പോഷ് ക്രീരി മേഖലയിൽ സുരക്ഷ കർശനമാക്കിയിട്ടുണ്ട്. സ്ഥിതി വിലയിരുത്തുന്നതിനായി ലഫ്റ്റനന്‍റ് ജനറൽ ഡ്വിവേദി പ്രദേശം സന്ദർശിച്ചിരുന്നു. നിരീക്ഷണത്തിനാി ഉയർന്ന സാങ്കേതിക വിദ്യ പ്രകാരമുള്ള ഉപകരണങ്ങളാണ് സൈന്യം ഉപയോഗിക്കുന്നത്. നിലവിൽ വനത്തിനുള്ളിൽ മൂന്ന് ഭീകരർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സൈന്യത്തിന്‍റെ നിഗമനം.