
ജമാഅത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തിലുള്ള 215 സ്കൂളുകളെറ്റെടുത്ത് ജമ്മു കശ്മീർ സർക്കാർ
ശ്രീനഗർ: ജമ്മു കശ്മീരിൽ നിരോധിച്ച ജമാഅത്തെ ഇസ്ലാമിയുമായി ബന്ധപ്പെട്ട 215 സ്കൂളുകൾ സർക്കാർ ഏറ്റെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശപ്രകാരമാണ് സർക്കാർ നീക്കം. കശ്മീരിലെ 10 ജില്ലകളിലായി പ്രവർത്തിക്കുന്ന 215 സ്കൂളുകളാണ് ശനിയാഴ്ച സർക്കാർ ഏറ്റെടുത്തത്.
വെള്ളിയാഴ്ച ഇത് സംബന്ധിച്ച് ഉത്തരവായിരുന്നെങ്കിലും ശനിയാഴ്ച രാവിലെ ജില്ലാ ഭരണകൂട ഉദ്യോഗസ്ഥരും വിദ്യാഭ്യാസ വകുപ്പും പൊലീസും അടക്കമുള്ളവർ സ്കൂളുകളിലെത്തി ഭരണം ഏറ്റെടുക്കുകയായിരുന്നു. വിദ്യാർഥികളുടെ വിദ്യാഭ്യാസത്തിന് തടസമാകാതെ മുഴുവൻ പ്രക്രിയയും "സമാധാനപരമായും സുഗമമായും" നടന്നുവെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
സ്കൂളുകളിലെ രേഖകൾ പരിശോധിക്കുകയും അടിസ്ഥാന സൗകര്യം സംബന്ധിച്ച് വിലയിരുത്തൽ നടത്തുകയും ചെയ്തു. പ്രതിപക്ഷം സർക്കാരിന്‍റെ ഈ നീക്കത്തെ എതിർത്ത് രംഗത്തെത്തി. സർക്കാർ അതിരു കടന്ന് പ്രവർത്തിക്കുന്നുവെന്നും, ബിജെപിയുടെ ഇച്ഛക്കനുസരിച്ച് പ്രവർത്തിക്കുന്നുവെന്നും ആരോപണങ്ങളുയർന്നു. എന്നാൽ പല സ്കൂളുകളിലേയും അധ്യാപകർ സർക്കാർ നീക്കത്തെ സ്വാഗതം ചെയ്ത് രംഗത്തെത്തി.