
സോനം വാങ്ചുക്ക്
ലേ: ദേശീയ സുരക്ഷാ നിയമം പ്രകാരം അറസ്റ്റിലായ ലഡാക്ക് ആക്ടിവിസ്റ്റ് സോനം വാങ്‌ചുക്കിനെ രാജസ്ഥാനിലെ ജോധ്പൂർ ജയിലിലേക്ക് മാറ്റി. മൂന്ന് പാളി സുരക്ഷയ്ക്ക് പേരുകേട്ട ജോധ്പൂർ ജയിലിലെ ഏകാന്ത സെല്ലിലായിരിക്കും സോനം വാങ്‌ചുക്കിനെ പാർപ്പിക്കുക. സിസിടിവിയുടെ സഹായത്തോടെ നിരന്തരം വാങ്ചുകിനെ നിരീക്ഷിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
എന്തുകൊണ്ടാണ് വാങ്ചുക്കിനെ ജോധ്പൂർ ജയിലിൽ പാർപ്പിക്കാൻ തീരുമാനിച്ചതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടില്ല. ലഡാക്കിൽ നിന്നുള്ള അദ്ദേഹത്തിന്‍റെ അനുയായികളുടെ വൻ പ്രതിഷേധം ഒഴിവാക്കാൻ ഇത് സഹായിക്കുമെന്നത് ഒരു ഘടകമാണ്. സിറ്റി പൊലീസ് കമ്മീഷണറും ഉൾപ്പെട്ടിരുന്ന കനത്ത സുരക്ഷാ വിന്യാസത്തിൽ പ്രത്യേക വിമാനത്തിലാണ് വാങ്ചുക്കിനെ ജയിൽ കേന്ദ്രത്തിലേക്ക് കൊണ്ടുപോയത്.
ലഡാക്ക് സംഘർഷവുമായി ബന്ധപ്പെട്ട് പരിസ്ഥിതി പ്രവർത്തകനും ആക്റ്റിവിസ്റ്റുമായ സോനം വാങ്ചുക്കിനെ പൊലീസ് അറസ്റ്റ് ചെയ്തത്. സംഘർഷത്തിന് പിന്നിൽ പ്രവർത്തിച്ചു, പാക്കിസ്ഥാൻ ബന്ധം എന്നിങ്ങനെ നിരവധി ആരോപണങ്ങൾ വാങ്ചുക്കിനെതിരേ ഉയരുന്നുണ്ട്.
അതേസമയം, ലഡാക്ക് സംഘർത്തിൽ നാലു പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ലഡാക്കിന് സംസ്ഥാന പദവി വേണമെന്നും ഇന്ത‍്യൻ ഭരണഘടനയുടെ ആറാം ഷെഡ‍്യൂളിൽ ഉൾപ്പെടുത്തണമെന്നും ആവശ‍്യപ്പെട്ടായിരുന്നു സമരക്കാർ തെരുവിലിറങ്ങിയത്.