ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പൂഞ്ചിൽ സൈന്യം കസ്റ്റഡിയിലെടുത്ത 3 യുവാക്കൾ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. ബ്രിഗേഡ് കമാൻഡർ തല അന്വേഷണത്തിനാണ് ഉത്തരവിട്ടത്. സൈന്യം നടത്തുന്ന ആഭ്യന്തര അന്വേഷണത്തിന് പുറമെയാണ് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ആരോപണവിധേയരായ സൈനിക ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതിനായും ആലാചിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം പൂഞ്ചിലുണ്ടായ ഭീകരാക്രമണത്തിൽ 4 സൈനികർ വീരമൃത്യു വരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഡിസംബർ 22ന് സുരൻകോട്ടിൽനിന്നും കരസേന കസ്റ്റഡിയിലെടുത്ത നാട്ടുകാരിൽ 3 യുവാക്കളെയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. തോപ പീർ ഗ്രാമവാസികളായ സഫീർ ഹുസൈൻ, മുഹമ്മദ് ഷൗക്കത്ത്, ഷാബിർ അഹമ്മദ് എന്നിവരാണ് മരിച്ചത്. സൈന്യം കസ്റ്റഡിയിൽ പീഡിപ്പിച്ചു കൊലപ്പെടുത്തിയതാണെന്നാണ് ഇവരുടെ കുടുംബം ആരോപിക്കുന്നത്. മരിച്ചവരെ, ചില സൈനികർ മർദ്ദിക്കുന്ന ദൃശ്യങ്ങളും പ്രചരിച്ചിരുന്നു.
സൈന്യം ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്ത 5 പേരിൽ മറ്റ് 2 പേർ ഗുരുതരപരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് റിപ്പോർട്ട്. യുവാക്കളുടെ മരണത്തിൽ ജമ്മുകാഷ്മീർ പൊലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണത്തിൽ സൈന്യം പൂർണ സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ട്. അതേസമയം, യുവാക്കളുടെ മരണത്തെത്തുടർന്ന് മേഖലയിൽ സംഘർഷം പൊട്ടിപ്പുറപ്പെടുന്നത് തടയുന്നതിനായി ഇന്‍റർനെറ്റ് സേവനങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നത് ഇന്നും തുടരുകയാണ്.