പറ്റ്ന: ബിഹാറിൽ ജനതാ ദൾ യുണൈറ്റഡ് ( ജെഡിയു) നേതാവ് സൗരഭ് കുമാർ അജ്ഞാതരുടെവെടിയേറ്റ് മരിച്ചു. ബുധനാഴ്ച രാത്രി പാഴ്സ ബസാറിനു സമീപമാണ് വെടിവയ്പ്പുണ്ടായത്. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം ഒരു വിവാഹച്ചടങ്ങിൽ പങ്കെടുത്തു മടങ്ങും വഴിയാണ് ആക്രമണമുണ്ടായതെന്നാണ് റിപ്പോർട്ട്. നാലു പേരടങ്ങുന്ന സംഘം രണ്ടു ബൈക്കുകളിലായി പിന്തുടർന്നു വന്ന് വെടി വയ്ക്കുകയായിരുന്നു. ആക്രമണത്തിന്‍റെ കാരണം വ്യക്തമല്ല. അക്രമികൾ സൗരഭ് കുമാറിന്‍റെ തലയിലേക്ക് രണ്ടു തവണ വെടിവച്ചതായി പൊലീസ് പറയുന്നു.
പരുക്കേറ്റ സൗരഭ് കുമാറിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സൗരഭിന് ഒപ്പമുണ്ടായിരുന്ന മുൻമുൻ കുമാറിനും പരുക്കേറ്റിട്ടുണ്ട്. കേസിൽ അന്വേഷണം ആരംഭിച്ചു. ഏപ്രിൽ 26ന് ബിഹാറിൽ തെരഞ്ഞെടുപ്പു നടക്കാനിരിക്കേയാണ് ജെഡിയു വിലെ യുവനേതാവായ സൗരഭ് കുമാർ കൊല്ലപ്പെട്ടത്. വിവരമറിഞ്ഞ് ലാലു പ്രസാദ് യാദവിന്‍റെ മകൾ മിസ ഭാരതി സൗരഭിന്‍റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.
ആക്രമണവാർത്ത അറിഞ്ഞതോടെ പ്രദേശവാസികൾ പ്രതിഷേധവുമായി തെരുവിലിറങ്ങി. റോഡ് തടഞ്ഞതിനെത്തുടർന്ന് പൻപൻ ദേശീയ പാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.