

ഝാർഖണ്ഡ് നിയമസഭയിലേക്ക് നടന്ന മാർച്ചിൽ പങ്കെടുത്ത 300 പേർക്കെതിരേ കേസ്
റാഞ്ചി: സംസ്ഥാനത്തെ നിയമന പരീക്ഷയിലെ ക്രമക്കേടുകൾ ആരോപിച്ച് ഓഗസ്റ്റ് 10ന് ഝാർഖണ്ഡ് നിയമസഭയിലേക്ക് നടത്തിയ മാർച്ചുമായി ബന്ധപ്പെട്ട് 300 പേർക്കെതിരെ റാഞ്ചി പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. നിരോധന ഉത്തരവുകൾ ലംഘിക്കൽ, സർക്കാർ സ്വത്തുക്കൾക്ക് നാശനഷ്ടം വരുത്തൽ, പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് എഫ്‌ഐആറിൽ ചുമത്തിയിരിക്കുന്നത്.
നിയമസഭയിലേക്ക് നടന്ന മാർച്ച് തടസപ്പെടുത്തിയ 300 പേർക്കെതിരേ വിധാൻസഭ പൊലീസ് കേസെടുത്തതായി റാഞ്ചി എസ്പി പരസ് റാണ പറഞ്ഞു. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ തിരിച്ചറിയുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ഹാതിയ ഡിഎസ്പി നീരജ് കുമാർ അറിയിച്ചു. വിദ്യാർഥികളുടെ മാർച്ചിനിടെ നിയമസഭയ്ക്ക് സമീപം ഡ്യൂട്ടിയിലുണ്ടായിരുന്ന മജിസ്‌ട്രേറ്റിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും കസ്റ്റഡിയിലെടുക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ല. പ്രതികളെ തിരിച്ചറിയുന്നതിനായി വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും തുടർന്ന് നടപടിയുണ്ടാകുമെന്നും ഡിഎസ്പി പറഞ്ഞു.
നിയമസഭാ മാർച്ചിനിടെ പ്രതിഷേധക്കാരും പൊലീസും തമ്മിലുണ്ടായ സംഘർഷത്തിൽ 14 പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ലാത്തിച്ചാർജ് നടത്തുകയും ജലപീരങ്കിയും കണ്ണീർവാതക ഷെല്ലുകളും പ്രയോഗിക്കുകയും ചെയ്തിരുന്നു.