

പ്രതിഷേധത്തിൽ നിന്നും
റാഞ്ചി: ഝാർഖണ്ഡ് പബ്ലിക് സർവീസ് കമ്മിഷൻ പരീക്ഷയിലും മറ്റു നിയമന ക്രമക്കേടുകളിലും ലോക് താന്ത്രിക് ക്രാന്തികാരി മോർച്ച( ജെഎൽകെഎം) നേതാവ് ദേവേന്ദ്ര നാഥ് മഹ്തോ നയിക്കുന്ന പ്രതിഷേധക്കാരായ ഉദ‍്യോഗാർഥികളോട് സംസ്ഥാന സർക്കാർ ചർച്ച നടത്തി. മഹ്തോയുടെ നിരാഹാര സമരം ഏഴാം ദിനത്തിലേക്ക് കടന്നതോടെയാണ് ഝാർഖണ്ഡ് സർക്കാർ വിദ‍്യാർഥികളുമായി ചർച്ച നടത്തിയിരിക്കുന്നത്.
ചർച്ച നടത്താൻ സർക്കാരിന്‍റെ വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്ന് മുഖ‍്യമന്ത്രി ഹേമന്ത് സോറൻ വ‍്യക്തമാക്കിയതിനു പിന്നാലെ വിദ‍്യാർഥികൾ രൂപീകരിച്ച പ്രതിനിധി സംഘം മന്ത്രിമാരായ സുദിവ‍്യ കുമാർ, ദീപിക പാണ്ഡെ സിങ്, ചമ്ര ലിൻഡ, സഞ്ജയ് പ്രസാദ് യാദവ് എന്നിവരുമായി കൂടിക്കാഴ്ച നടത്തും.
14ാം ഝാർഖണ്ഡ് സിവിൽ സർവീസ് പരീക്ഷയും ആ ഏജൻസി നടത്തുന്ന എല്ലാ പരീക്ഷയും ഉടനെ റദ്ദാക്കണമെന്ന് മഹ്തോ ആവശ‍്യപ്പെട്ടതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
'വിദ‍്യാർഥികൾ സമാധാനപരമായി സമരം നടത്താൻ തുടങ്ങിയിട്ട് രണ്ടാഴ്ചയായെന്നും സംസ്ഥാന സർക്കാർ അവരുടെ ആവശ‍്യങ്ങൾ ഉടൻ പരിഹരിക്കണമെന്നും മഹ്തോ പറഞ്ഞു. അവർ അതിൽ കാലതാമസം വരുത്തരുത്. സർക്കാർ എങ്ങനെ ആവശ‍്യങ്ങളോട് പ്രതികരിക്കുമെന്നത് രസകരമായിരിക്കും. വിദ‍്യാർഥികൾ രൂപീകരിച്ച 10 അംഗ സമിതിയുമായി വെള്ളിയാഴ്ച നടത്തിയ ചർച്ചയ്ക്ക് ശേഷം ആവശ‍്യങ്ങൾ സർക്കാർ നിറവേറ്റിയിരുന്നെങ്കിൽ ശനിയാഴ്ച ചർച്ച നടത്തേണ്ട ആവശ‍്യമുണ്ടായിരുന്നില്ല. കാരണം ഞങ്ങളുടെ ആവശ‍്യങ്ങൾ ഒന്നാണ്'. മഹ്തോ കൂട്ടിച്ചേർത്തു.
തന്‍റെ ആരോഗ‍്യസ്ഥിതി വഷളായികൊണ്ടിരിക്കുകയാണെന്നും ഹൃദയത്തിൽ അണുബാധയുണ്ടായതായി ഡോക്റ്റർമാർ പറഞ്ഞതായും ഇത് തുടർന്നാൽ അപകടകരമാകുമെന്നും ആശുപത്രിയിൽ പ്രവേശിക്കാൻ ഡോക്റ്റർമാർ നിർദേശിച്ചതായും മഹ്തോ പറഞ്ഞു. ഝാർഖണ്ഡിന് പുറത്തുള്ള വിരമിച്ച ജഡ്ജിമാരുടെ നേതൃത്വത്തിലുള്ള സ്വതന്ത്ര സമിതിയോ സിബിഐയോ വിഷയം അന്വേഷിക്കണമെന്നാണ് വിദ‍്യാർഥികളുടെ ആവശ‍്യം. ഇതുവരെ കേസുമായി ബന്ധപ്പെട്ട് 19 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഝാർഖണ്ഡ് മുൻ പബ്ലിക് സർവീസ് കമ്മിഷൻ ചെയർമാൻ എൽ. ഖിയാങ്ടെയെ ജൂലൈ 28 മുതൽ നാലുതവണയാണ് ചോദ‍്യം ചെയ്തത്.