റാഞ്ചി: ഭൂ അഴിമതിക്കേസിൽ മുന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് തിരിച്ചടി. ഇഡിയുടെ അറസ്റ്റ് ചോദ്യം ചെയ്ത് സോറന്‍ സമർപ്പിച്ച ഹര്‍ജി ജാര്‍ഖണ്ഡ് ഹൈക്കോടതി തള്ളി. കേസില്‍ തെളിവ് നശിപ്പിച്ചെന്നും അധികാര ദുര്‍വിനിയോഗം നടത്തിയെന്നുമുള്ള അന്വേഷണ ഏജന്‍സിയുടെ വാദം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അംഗീകരിക്കുകയായിരുന്നു.
കള്ളപ്പണകേസിൽ ജനുവരി 24 മുതൽ ഹേമന്ത് സോറൻ ഇഡിയുടെ കസ്റ്റഡിയിലാണ്. ഫെബ്രുവരി 28ന് വാദം പൂര്‍ത്തിയായ ഹര്‍ജിയില്‍ കോടതി വിധി പറയാന്‍ വൈകിയതിനെ തുടര്‍ന്ന് സോറന്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇഡിയുടെ മറുപടി തേടിയ ശേഷം സുപ്രീംകോടതി തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിക്കും.
ഇതേസമയം, മേയ് 6ന് ബന്ധുവിന്‍റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ സോറന് കോടതി ഉപാധികളോടെ അനുമതി നൽകി. മാധ്യമങ്ങളുമായി സംസാരിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു.