

ഝാർഖണ്ഡിൽ പ്രതിഷേധിക്കുന്ന വിദ‍്യാർഥികൾ
റാഞ്ചി: ഝാർഖണ്ഡിലെ പബ്ലിക് സർവീസ് കമ്മിഷൻ പരീക്ഷയിലും മറ്റു നിയമന ക്രമക്കേടുകളിലും പ്രതിഷേധിച്ച് വിദ‍്യാർഥികൾ നടത്തുന്ന സമരം 14ാം ദിവസത്തിലേക്ക് കടന്നു. 6 പേരാണ് നിലവിൽ നിരാഹാര സമരത്തിലുള്ളത്. രണ്ട് വിദ‍്യാർഥി യൂണിയനുകൾ നിയമസഭയിലേക്ക് മാർച്ച് നടത്തുമെന്ന് പ്രഖ‍്യാപിച്ചിട്ടുണ്ട്.
തങ്ങളുടെ ആവശ‍്യങ്ങൾ ചർച്ച ചെയ്യാനോ പരിഹരിക്കാനോ സംസ്ഥാന സർക്കാരിൽ നിന്നും യാതൊരുവിധ ക്ഷണവും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് പ്രതിഷേധിക്കുന്ന വിദ‍്യാർഥികൾ പറയുന്നത്. 14ാം ഝാർഖണ്ഡ് സിവിൽ സർവീസ് പരീക്ഷ റദ്ദാക്കണമെന്നും സംസ്ഥാനത്തിന് പുറത്തുള്ള വിരമിച്ച ജഡ്ജിമാരുടെ നേതൃത്വത്തിലുള്ള സ്വതന്ത്ര സമിതിയോ സിബിഐയോ ഈ വിഷയത്തിൽ അന്വേഷണം നടത്തണമെന്നാണ് ഇവരുടെ ആവശ‍്യം.
ഝാർഖണ്ഡ് പബ്ലിക് സർവീസ് കമ്മിഷനിലും( ജെപിഎസ്‌സി) ഝാർഖണ്ഡ് സ്റ്റാഫ് സെലക്ഷൻ കമ്മിഷനിലും( ജെഎസ്എസ്‌സി) സമഗ്രമായ പരിഷ്കാരം നടത്തണമെന്നും വിദ‍്യാർഥികൾ പറഞ്ഞു. ചർച്ച നടത്താൻ സർക്കാരിന്‍റെ വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്ന് മുഖ‍്യമന്ത്രി ഹേമന്ത് സോറൻ വ‍്യക്തമാക്കിയതിനു പിന്നാലെ വിദ‍്യാർഥികൾ വ‍്യാഴാഴ്ച 11 അംഗ പ്രതിനിധി സംഘത്തെ രൂപീകരിച്ചിരുന്നു.
ഓൾ ഇന്ത‍്യ സ്റ്റുഡന്‍റ്സ് അസോസിയേഷൻ( എഐഎസ്എ) ഓൾ ഇന്ത‍്യ സ്റ്റുഡന്‍റ്സ് ഫെഡറേഷനും (എഐഎസ്എഫ്) സംയുക്തമായി നിയമസഭയ്ക്ക് മുന്നിൽ ധർണ നടത്തുമെന്ന് പ്രഖ‍്യാപിച്ച സാഹചര‍്യത്തിൽ ഓഗസ്റ്റ് 12 വരെ വിധാൻ സഭാ മന്ദിരത്തിന്‍റെ 750 മീറ്റർ ചുറ്റളവിൽ നിരോധനാജ്ഞയുണ്ട്. പ്രതിപക്ഷ എംഎൽഎമാർ വിഷയം നിയമസഭയിൽ ഉന്നയിച്ചിരുന്നു.
ജൂലൈ 25ന് ആരംഭിച്ച പ്രക്ഷോഭം രാജ‍്യത്തെ തന്നെ വലിയ വിദ‍്യാർഥി പ്രതിഷേധങ്ങളിലൊന്നായി മാറിയിരിക്കുകയാണ്. 2 സ്ത്രീകളുൾപ്പടെ 5 പ്രതിഷേധക്കാർ ഝാർഖണ്ഡ് ലോക് താന്ത്രിക് ക്രാന്തികാരി മോർച്ച( ജെഎൽകെഎം) നേതാവ് ദേവേന്ദ്ര നാഥ് മഹ്തോയ്ക്കൊപ്പം നിരാഹാര സമരത്തിൽ പങ്കുചേർന്നു.
കഴിഞ്ഞ 6 ദിവസമായി അദ്ദേഹം നിരാഹാരത്തിലാണ്. പരിസ്ഥിതി പ്രവർത്തകനം ആക്റ്റിവിസ്റ്റുമായ സോനം വാങ്ചുക്കുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ വെള്ളമെങ്കിലും കൂടിക്കൂയെന്ന് ആവശ‍്യപ്പെട്ടതോടെയാണ് മഹ്തോ വെള്ളം കുടിച്ചത്. മന്ത്രിമാരായ ദീപിക പാണ്ഡെ സിങ്, സുദിവ‍്യ കുമാർ എന്നിവർ ഉൾപ്പെട്ട അഞ്ചംഗ സമിതി പ്രതിഷേധക്കാരുമായി ചർച്ച നടത്തിയേക്കുമെന്നാണ് ഒരു ഉദ‍്യോഗസ്ഥന്‍റെ വെളിപ്പെടുത്തൽ.