ഝാർഖണ്ഡ് പരീക്ഷാ ക്രമക്കേട്: ആവശ‍്യങ്ങൾ അംഗീകരിക്കുന്നതു വരെ സമരം ശക്തമാക്കാൻ വിദ‍്യാർഥികൾ

ഝാർഖണ്ഡ് പബ്ലിക് സർവീസ് കമ്മിഷൻ‌ ഝാർഖണ്ഡ് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ നടത്തുന്ന പരീക്ഷകളിൽ കൂടുതൽ സുതാര‍്യത വേണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ‍്യം
jharkhand student protest update

ഝാർഖണ്ഡ് പ്രതിഷേധത്തിൽ നിന്ന്

Updated on

റാഞ്ചി: ഝാർഖണ്ഡിലെ വിവിധ നിയമന പരീക്ഷകളിൽ നടന്നതായി ആരോപിക്കപ്പെടുന്ന ക്രമക്കേടുകളിൽ പ്രതിഷേധിച്ച് വിദ‍്യാർഥികൾ നടത്തുന്ന സമരം 19ാം ദിവസത്തിലേക്ക്. തങ്ങളുടെ ആവശ‍്യങ്ങൾ അംഗീകരിക്കുന്നതു വരെ സമരം ശക്തമാക്കുമെന്നാണ് പ്രതിഷേധക്കാർ പറയുന്നത്.

ഝാർഖണ്ഡ് പബ്ലിക് സർവീസ് കമ്മിഷൻ‌ (ജെപിഎസ്‌സി), ഝാർഖണ്ഡ് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ( ജെഎസ്എസ്‌സി) നടത്തുന്ന പരീക്ഷകളിൽ കൂടുതൽ സുതാര‍്യത വേണമെന്നും സിബിഐയോ സംസ്ഥാനത്തിന് പുറത്തു നിന്നുള്ള വിരമിച്ച ജഡ്ജിമാരുടെ നേതൃത്വത്തിലുള്ള സ്വതന്ത്ര സമിതിയോ വിഷയം അന്വേഷിക്കണമെന്നാണ് വിദ‍്യാർഥികളുടെ ആവശ‍്യം.

പ്രതിഷേധിച്ച വിദ‍്യാർഥികൾക്കെതിരേ ലാത്തിച്ചാർജ് നടത്തിയ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ഝാർഖണ്ഡ് ഛത്ര ന‍്യായ് ഒരു ദിവസത്തെ നിരാഹാര സമരവും പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു. ലാത്തിച്ചാർജിനു പുറമെ ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചാണ് പൊലീസ് സമരക്കാരെ പിരിച്ചുവിടാൻ ശ്രമിച്ചത്.

14 ജീവനക്കാർക്ക് സംഘർഷത്തിൽ പരുക്കേറ്റതായി റാഞ്ചി പൊലീസ് വ‍്യക്തമാക്കി. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ബിജെപി കഴിഞ്ഞ ദിവസം സംസ്ഥാന വ‍്യാപകമായി ബന്ദ് ആരംഭിച്ചതോടെ പ്രതിഷേധം രാഷ്ട്രീയ സംഘർഷത്തിനിടയാക്കി. കഴിഞ്ഞ 10 ദിവസമായി നിരാഹാര സമരത്തിലായിരുന്ന ജെഎൽകെഎം നേതാവ് ദേവേന്ദ്ര നാഥ് മഹ്തോയെ അത‍്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ജയ്പാൽ സിങ് മുണ്ട സ്റ്റേഡിയത്തിനു മുന്നിൽ നിരാഹാര സമരം ആരംഭിച്ച മറ്റൊരു പ്രതിഷേധക്കാരനായ രാഹുൽ ക്രാന്തിയെയും ആരോഗ‍്യനില വഷളായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സർക്കാരും സമരക്കാരും തമ്മിൽ ആറാം ഘട്ട ചർച്ച നടത്തിയെങ്കിലും പരിഹാരമായില്ല. 14ാം ജെപിഎസ്‌സി പരീക്ഷ റദ്ദാക്കുമെന്ന് മുഖ‍്യമന്ത്രി ഹേമന്ത് സോറൻ പ്രതിഷേധക്കാർക്ക് ഉറപ്പ് നൽകിയിരുന്നു.

logo
Metro Vaartha
www.metrovaartha.com