ന്യൂഡൽഹി: ത്സാർഖണ്ഡ് നിയമസഭയിൽ ഫെബ്രുവരി 6 ന് നടക്കുന്ന വിശ്വാസ വോട്ടെടുപ്പിൽ മുൻ മുഖ്യമന്ത്രിയും ജെഎംഎം നേതാവുമായ ഹേമന്ത് സോറന് പങ്കെടുക്കാമെന്ന് റാഞ്ചി പ്രത്യേക കോടതി. പുതിയ മുഖ്യമന്ത്രി ചംപയ് സോറന്‍ സർക്കാരിന്‍റെ വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കാനനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹേമന്ത് സോരൻ സമർപ്പിച്ച ഹർജിലാണ് കോടതിയുടെ നടപടി. കള്ളപ്പണകേസിൽ കഴിഞ്ഞ ബുധനാഴ്ച മുതൽ ഹേമന്ത് സോറൻ ഇഡിയുടെ കസ്റ്റഡിയിലാണ്.
ഹേമന്ത് സോറന്‍റെ അറസ്റ്റിനു പിന്നാലെയാണ് ചംപയ് സോറനെ ത്സാർഖണ്ഡ് മുഖ്യമന്ത്രിയായി ജെഎംഎം തെരഞ്ഞെടുത്തത്. തുടർന്ന് വെള്ളിയാഴ്ച ചംപയ് സോറൻ സത്യപ്രതിജ്ഞ ചെയ്ത് ത്സാർഖണ്ഡ് മുഖ്യമന്ത്രിയായി അധികാരമേറ്റു. 10 ദിവസമാണ് ചംപയ് സോറന് ഭൂരിപക്ഷം തെളിയിക്കാൻ അനുവദിച്ചിരിക്കുന്ന സമയം. ചൊവ്വാഴ്ച തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തുമെന്ന് ജെഎംഎം അറിയിച്ചിരുന്നു. 44 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണ് ചംപയ് സോറൻ അവകാശപ്പെടുന്നത്.