

രാഹുൽ ഗാന്ധിക്കെതിരേ ജോൺ ബ്രിട്ടാസ്
ന്യൂഡൽഹി: ലോക്സഭയിൽ തൊഴിലുറപ്പ് ഭേദഗതി ബിൽ പാസാക്കുന്നവേളയിൽ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി സഭയിൽ ഹാജരാക്കാത്തതിനെതിരേ വിമർശനവുമായി ജോൺ ബ്രിട്ടാസ് എംപി. ജനവിരുദ്ധ ബിൽ സഭയുടെ പരിഗണനയിൽ വരുമ്പോൾ പ്രതിരോധിക്കേണ്ടത് പ്രതിപക്ഷനേതാവിന്‍റെ ചുമതലയല്ലേയെന്ന് ബ്രിട്ടാസ് ചോദിച്ചു. രാജ്യത്തിന് ഫുൾ ടൈം പ്രതിപക്ഷ നേതാവിനെയാണ് ആവശ്യം.
ബില്ലിൽ പ്രതിപക്ഷം വോട്ടെടുപ്പ് ആവശ്യപ്പെട്ടിരുന്നുവെങ്കിൽ പ്രതിപക്ഷനേതാവ് വോട്ട് ചെയ്തില്ലെന്ന എന്ന വലിയ നാണക്കേട് വരുമായിരുന്നു. തൊപ്പിയിൽ നിന്ന് പ്രാവിനെ എടുക്കുന്ന മജീഷ്യനെ പോലെയാണ് ചില നിയമനിർമാണങ്ങൾ കേന്ദ്രം നടത്തുന്നത്.
കൂടിയാലോചന ഇല്ലാതെയാണ് ബില്ലുകൾ പാസാകുന്നത് കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും കൃത്യമായി അറിയാം. ഇത്രയും പ്രധാനപ്പെട്ട സംഭവങ്ങൾ നടക്കുമ്പോൾ പ്രതിപക്ഷനേതാവ് സഭയിലുണ്ടാകണം. ബില്ലിനെതിരേ പ്രതിഷേധിക്കുമ്പോൾ രാഹുൽ ബിഎംഡബ്ല്യുവിന്‍റെ മോട്ടോർ ബൈക്കുകളും, കാറും പരിശോധിക്കാൻ വിദേശത്ത് പോയിരിക്കുകാണ്.
ഒരാഴ്ച കഴിഞ്ഞാൽ ഈ കമ്പനി പൂട്ടിപോകില്ലല്ലോ, അല്ലെങ്കിൽ ഇവിടെയും ഉണ്ടല്ലോ ബിഎംഡബ്ല്യു കാർ. പാർലമെന്‍റിൽ കൊണ്ടുവന്ന് ചുറ്റും ഒരു റൗണ്ട് ഓടിച്ചാൽ പോരേയെന്നും ബ്രിട്ടാസ് പറഞ്ഞു.പ്രതിപക്ഷം എതിർത്ത മൂന്ന് ബില്ലുകളാണ് ദോശ ചുട്ടെടുക്കുന്നത് പോലെ ചുട്ടെടുത്തത്. രാഹുൽ ഗാന്ധിയെ പോലുള്ള ജനപ്രീതിയുള്ള നേതാവ് പ്രതിപക്ഷത്തെ നയിക്കുന്ന രീതിയിൽ തെരുവിൽ ഇറങ്ങിയിരുന്നുവെങ്കിൽ അന്താരാഷ്ട്ര മാധ്യമങ്ങൾ ശ്രദ്ധിക്കപ്പെടുമായിരുന്നുവെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു.
പാർലമെന്‍റ് സമ്മേളനത്തിനിടെയുള്ള രാഹുൽ ഗാന്ധിയുടെ ജർമ്മൻ സന്ദർശനത്തെ പ്രതിപക്ഷം ഒന്നടങ്കം കുറ്റപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് ജോൺ ബ്രിട്ടാസിന്‍റെ കുറ്റപ്പെടുത്തൽ.