joint pressmeet modi and putin

Modi and Putin

ഇന്ത്യ-റഷ്യ ബന്ധം ആഴത്തിലുള്ളതെന്ന് പ്രധാനമന്ത്രി; ഇരുരാജ്യങ്ങളും 8 കരാറുകളിൽ ഒപ്പുവെച്ചു

കൂടംകുളം ആണവോർജ നിലയ നിർമ്മാണം പൂർത്തിയാക്കാൻ സഹകരിക്കുമെന്ന് റഷ്യ
Published on

ന്യൂഡൽഹി ഇന്ത്യ-റഷ്യ ബന്ധം ശക്തമാക്കുന്നതിൽ റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിന്‍റെ പങ്കിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയും റഷ്യയും തമ്മിലുള്ള സൗഹൃദം ആഴത്തിലുള്ളതാണെന്നും മോദി പറ‍ഞ്ഞു. ഹൈദരാബാദ് ഹൗസിൽ വാർഷിക ഉച്ചകോടിക്കും ഉഭയകക്ഷി ചർച്ചയ്ക്കും ശേഷം മോദിയും പുടിനും നടത്തിയ സംയുക്ത വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മോദി. റഷ്യ യുക്രെയ്ൻ സംഘർഷം തീർക്കാനുള്ള എല്ലാ ശ്രമങ്ങളെയും സ്വാഗതം ചെയ്യുന്നതായും മോദി അറിയിച്ചു.

ആകെ എട്ട് കരാറുകളിൽ ഇന്ത്യയും റഷ്യയും ഒപ്പുവെച്ചതായി പ്രധാനമന്ത്രി അറിയിച്ചു. തൊഴിൽ, കുടിയേറ്റം എന്നിവയിൽ രണ്ടു കരാറുകളിൽ ഒപ്പു വെച്ചു. ആരോഗ്യം, ഷിപ്പിങ് എന്നീ മേഖലകളിലും ഇരുരാജ്യങ്ങളും ഒപ്പുവെച്ചിട്ടുണ്ട്. റഷ്യയിൽ നിന്ന് ഇന്ത്യ കൂടുതൽ രാസവളം വാങ്ങുന്നതിലും ധാരണയായി. 2030 വരെയുള്ള സമഗ്ര സാമ്പത്തിക സഹകരണ പദ്ധതിക്കും ധാരണയായിട്ടുണ്ട്. സ്വതന്ത്ര വ്യാപാര കരാറിനുള്ള ശ്രമം തുടരുന്നതായും സംയുക്തമായി യൂറിയ ഉൽപ്പാദനത്തിന് ധാരണയായതായും മോദി അറിയിച്ചു. സൈനികേതര ആണവോർജ്ജ രംഗത്ത് സഹകരണം കൂട്ടും.

റഷ്യ യുക്രെയ്ൻ സംഘർഷം തീർക്കാനുള്ള എല്ലാ ശ്രമങ്ങളെയും സ്വാഗതം ചെയ്യുന്നു. ഇതിന് എല്ലാ സഹകരണവും നൽകാൻ ഇന്ത്യ തയാറാണെന്നും ഭീകരവാദത്തെ ഒന്നിച്ച് നേരിടുമെന്നും മോദി വാർത്താസമ്മേളനത്തിൽ പറഞ്ഞു. അതേസമയം, നരേന്ദ്രമോദി അടുത്ത സുഹൃത്താണെന്ന് പുടിൻ പറഞ്ഞു. ഇന്ത്യയിൽ നൽകി ഊഷ്മള സ്വീകരണത്തിന് നന്ദി പറഞ്ഞ പുടിൻ ചർച്ചകൾ ഫലപ്രദമായെന്നും വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുമെന്നും സുരക്ഷ, വ്യാപാരം, സാമ്പത്തിക, സൈനിക മേഖലകളിൽ സഹകരണം ശക്തമാക്കാൻ കരാറുകൾ ഒപ്പിട്ടതായും പുടിൻ അറിയിച്ചു.

കൂടംകുളം ആണവോർജ നിലയ നിർമ്മാണം പൂർത്തിയാക്കാൻ സഹകരിക്കും. ലോകത്തിലെ തന്നെ ഏറ്റവും വലിയ ആണവോർജ നിലയങ്ങളിലൊന്നാണിത്. ചെറു ആണവ റിയാക്ടറുകൾ ഉണ്ടാക്കാനും സഹകരണം ശക്തമാക്കുമെന്ന് പുടിൻ പറഞ്ഞു. റഷ്യൻ ടിവി ചാനൽ വെള്ളിയാഴ്ച മുതൽ ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുമെന്നും പുടിൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

logo
Metro Vaartha
www.metrovaartha.com