

ന്യൂഡൽഹി: സുപ്രീം കോടതിയിലെ മുൻ ന്യായാധിപനായ ജസ്റ്റിസ് കുര്യൻ ജോസഫ് ഇന്ന് എഴുപതിന്‍റെ നിറവിൽ. 1953 നവംബർ 30ന് എം.കെ. ജോസഫിന്‍റേയും അന്നക്കുട്ടി ജോസഫിന്‍റേയും മകനായി അങ്കമാലിക്കടുത്ത് മഞ്ഞപ്ര ഗ്രാമത്തിലാണ് കുര്യൻ ജോസഫ് ജനിച്ചത്. രാജ്യം കണ്ട മികച്ച ന്യായാധിപരിൽ പ്രമുഖനായാണ് അദ്ദേഹത്തെ വിലയിരുത്തുന്നത്.
1994ൽ കേരളത്തിന്‍റെ അഡീഷണൽ അഡ്വക്കറ്റ് ജനറലായി നിയമിക്കപ്പെട്ടതോടെയാണ് ശ്രദ്ധിക്കപ്പെട്ടത്. 2000ൽ കേരള ഹൈക്കോടതി ജഡ്ജിയായി. 2010ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി. 2013 മാർച്ച് 8നു സുപ്രീം കോടതി ജഡ്ജിയായ അദ്ദേഹം 5 വർഷവും 8 മാസവും നീണ്ട സേവനത്തിനിടെ 1,036 വിധികളെഴുതി ചരിത്രം രചിച്ചു. മുത്തലാഖ് അടക്കമുള്ള ചരിത്രവിധികളിൽ ഭരണഘടനാ ബെഞ്ചിന്‍റെ ഭാഗമായി.
2018 ജനുവരി 8ന് ഇന്ത്യാ ചരിത്രത്തിലാദ്യമായി ചീഫ് ജസ്റ്റിസിന്‍റെ പ്രവർത്തനശൈലിക്കെതിരേ മുതിർന്ന ജഡ്ജിമാരായ ജസ്റ്റിസ് ചെലമേശ്വർ, ജസ്റ്റിസ് രഞ്ജൻ ഗഗോയ്, ജസ്റ്റിസ് മദൻ ബി. ലോകുർ എന്നിവർക്കൊപ്പം വാർത്താസമ്മേളനം നടത്തിയതു വലിയ വിവാദമുയർത്തി. വിരമിച്ച അദ്ദേഹം സാമൂഹ്യ പ്രവർത്തനത്തിൽ സജ്ജീവമാണ്. കേരളത്തിലെ പ്രളയ സമയത്തും, കൊവിഡ് കാലത്തും ഡിസ്ട്രസ് മാനെജ്മെന്‍റ് കളക്റ്റീവ് ഇന്ത്യയുടെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങൾ ശ്രദ്ധ നേടി. ആർബിട്രേഷൻ മുഖേന ലഭിക്കുന്ന പ്രതിഫലം അദ്ദേഹം പാവങ്ങളെ സഹായിക്കാനാണ് ചെലവഴിക്കുന്നത്. ജസ്റ്റിസ് കുര്യൻ ജോസഫിന്‍റെ പ്രവർത്തനങ്ങൾ മാതൃകയാണെന്നും അഭിനന്ദിക്കുന്നുവെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടത് അടുത്തിടെയാണ്. ഭാര്യ റൂബി കളരിക്കൽ വർക്കി. മക്കൾ: രേണു വിമൽ കുര്യൻ, രഞ്ജിത്ത് കുര്യൻ, റീജു തോംസൺ.