

ജസ്റ്റിസ് യശ്വന്ത് വർമ
ന്യൂഡൽഹി: വീട്ടിൽ നിന്ന് പണം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആരോപണ വിധേയനായ അലഹബാദ് ഹൈക്കോടതി ജസ്റ്റിസ് യശ്വന്ത് വർമ രാജിവച്ചു. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് രാജി.
ഡൽഹി ഹൈക്കോടതി ജഡ്ജിയായിരിക്കെയാണ് വിവാദ സംഭവം. ഡൽഹിയിലെ യശ്വന്ത് വർമയുടെ ഔദ്യോഗിക വീട്ടിൽ നിന്നും കെട്ടു കണക്കിന് പണം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇംപീച്ച്മെന്‍റ് നടപടികളുടെ ഭാഗമായി യശ്വന്ത് വർമക്കെതിരേ ലോക്സഭാ സ്പീക്കർ ഓം ബിർള അന്വേഷണ സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതി റിപ്പോർട്ട് സമർപ്പിക്കാനിരിക്കെയാണ് രാജി.
വെള്ളിയാഴ്ച രാവിലെ യശ്വന്ത് വർമ രാഷ്ട്രപതിക്ക് രാജിക്കത്ത് നൽകുകയായിരുന്നു. സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും രാജിക്കത്തിന്‍റെ പകർപ്പ് കൈമാറിയിട്ടുണ്ട്. ഇംപീച്ച്മെന്‍റ് നടപടികളിൽനിന്ന് ഒഴിവാകുന്നതിന്‍റെ ഭാഗമായാണ് നീക്കം.