മോദിയെക്കാൾ മികച്ചയാൾ വന്നിട്ടാകാം വിരമിക്കൽ ചർച്ച: അണ്ണാമലൈ

ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയോടാണ് മോദിയെ ഉപമിക്കാൻ ആഗ്രഹിക്കുന്നതെന്നും അണ്ണാമലൈ
മോദിയെക്കാൾ മികച്ചയാൾ വന്നിട്ടാകാം വിരമിക്കൽ ചർച്ച: അണ്ണാമലൈ
k annamalai
Updated on

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കാൾ മികച്ച ഒരു നേതാവ് ഉയർന്നുവന്നാൽ മാത്രം മോദിയുടെ വിരമിക്കലിനെക്കുറിച്ചു ചർച്ച ചെയ്താൽ മതിയെന്നു ബിജെപി തമിഴ്നാട് അധ്യക്ഷൻ കെ. അണ്ണാമലൈ. എഴുപത്തഞ്ചാം വയസിൽ മോദി വിരമിക്കുമോ എന്ന ചോദ്യമുയർത്തിവിട്ടത് അരവിന്ദ് കെജ്‌രിവാളാണ്. എന്നാൽ, തന്നെക്കാൾ പ്രായം കുറഞ്ഞ എതിരാളി രാഹുൽ ഗാന്ധിയെക്കാൾ ഊർജസ്വലതയിലും മികവിലും ശാരീരികക്ഷമതയിലും ബഹുദൂരം മുന്നിലാണു മോദി. കഠിനാധ്വാനത്തിലും ജനപ്രിയതയിലും കഴിവിലും അദ്ദേഹത്തെക്കാൾ മികവുള്ള ഒരാൾ വന്നാൽ, അപ്പോൾ മാത്രം മോദിക്കു ശേഷം ആര് എന്നതിനെക്കുറിച്ചു ചർച്ച ചെയ്യാം. വാർത്താ ഏജൻസിക്കു നൽകിയ അഭിമുഖത്തിലാണ് അണ്ണാമലൈയുടെ പ്രതികരണം.

എഴുപത്തഞ്ചു വയസിൽ വിരമിക്കണമെന്ന ആവശ്യം കെജ്‌രിവാളും രാഹുലും പെട്ടെന്ന് ഉയർത്തിക്കൊണ്ടുവരുന്നതിന്‍റെ കാരണം മനസിലാകുന്നില്ല. ബിജെപിയുടെ ഭരണഘടനയിൽ അങ്ങനെയൊരു വിരമിക്കൽ പ്രായമില്ല. പ്രായവും ചെയ്യുന്ന ജോലിയും പരിഗണിച്ചാൽ രാഹുൽ ഗാന്ധി ചെയ്യുന്നതിന്‍റെ മൂന്നിരട്ടിയാണു മോദി ചെയ്യുന്നത്.

ഇക്കാര്യത്തിൽ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയോടാണ് മോദിയെ ഉപമിക്കാൻ ആഗ്രഹിക്കുന്നതെന്നും അണ്ണാമലൈ. 2025ൽ ധോണിക്ക് 43 വയസാകുമെന്നാണു ചിലർ പറയുന്നു. എന്നാൽ, 22 വാരയിൽ തന്നെക്കാൾ വേഗത്തിൽ ഒരാൾ ഓടി സംഗിൾ എടുത്താൽ വിരമിക്കലിനെക്കുറിച്ച് ആലോചിക്കാമെന്നാണു ധോണി ഒരിക്കൽ പറഞ്ഞതെന്നും അണ്ണാമലൈ. തമിഴ്നാട്ടിലേത് വ്യക്തിയധിഷ്ഠിത രാഷ്‌ട്രീയമാണ്. അതിന് ആരോടും ഉത്തരവാദിത്വമില്ല.

എന്നാൽ, മോദി 100 ശതമാനം സംഘടനയുടെ നേതാവാണ്. ഓരോ പാർട്ടി പ്രവർത്തകനെയും സഹപ്രവർത്തകനായാണു കാണുന്നത്. അദ്ദേഹം സംഘടനാ തലപ്പത്തേക്ക് പുതിയ നേതൃത്വത്തെ കൊണ്ടുവരുന്നു. മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തിസ്ഗഡിലും ഇതു നാം കണ്ടു. തമിഴ്നാട്ടിൽ ഡിഎംകെയെ നയിക്കുന്നത് ഒരു കുടുംബവും കുറേ കരാറുകാരുമാണെന്നും അണ്ണാമലൈ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com