

കൽപ്പന രാഘവേന്ദർ
ഹൈദരാബാദ്: പ്രശസ്ത പിന്നണി ഗായിക കൽപ്പന രാഘവേന്ദർ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന വാർത്ത നിഷേധിച്ച മകൾ ദയ പ്രസാദ് പ്രഭാകർ. അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടില്ല. ഉറക്ക ഗുളിക കഴിച്ചപ്പോൾ ഡോസ് കൂടിപ്പോയതാണെന്നും മകൾ മാധ്യമങ്ങളോട് പ്രതികരിച്ചു.
"അമ്മ പാട്ടിനൊപ്പം പിഎച്ച്ഡിയും എൽഎൾബിയും ചെയ്യുന്നുണ്ട്. ഈ തിരക്കിട്ട ജീവിതം ഉറക്കമില്ലായ്മയിലേക്ക് നയിക്കുന്നു. അതിനാൽ ഡോക്‌ടറുടെ നിർദേശ പ്രകാരമണ് അമ്മ ഉറക്ക ഗുളികകൾ കഴിക്കുന്നത്. സമ്മർദം കാരണം ചെറിയ അളവിലുള്ള മരുന്ന് അമിതമായി കഴിച്ചു. ദയവായി ഈ വാർത്തയെ തെറ്റായി വ്യാഖ്യാനിക്കരുത്. എന്‍റെ അമ്മ സന്തോഷവതിയാണ്. അമ്മ മാത്രമല്ല മാതാപിതാക്കൾ രണ്ടുപേരും സന്തുഷ്ടരാണ്'' ദയാ പ്രസാദ് പറഞ്ഞു.
സാംപേട്ടിലെ വസതിയിൽ ബുധനാഴ്ചയാണ് കൽപ്പനയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. രണ്ടു ദിവസമായി വീടിന്‍റെ വാതിൽ അടഞ്ഞു കിടന്നതിനെ തുടർന്ന് സെക്യൂരിറ്റി ജീവനക്കാരൻ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി വീട് തുറന്ന് നേക്കിയപ്പോഴാണ് കൽപ്പനയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിലെത്തിക്കുകായായിരുന്നു. സംഭവ സമയം കൽപ്പനയുടെ ഭർത്താവ് ചെന്നൈയിലായിരുന്നു. നിലവിൽ കൽപ്പനയുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ട്. സ്റ്റാർ സിങ്ങർ മ്യൂസിക് റിയാലിറ്റി ഷോയിൽ ജേതാവായതു വഴി മലയാളികൾക്കും പരിചിതയാണ് കൽപ്പന.