
കമൽ ഹാസൻ
ബംഗളൂരു: ഭാഷാ വിവാദത്തിൽ കമൽ ഹാസനെതിരേ രൂക്ഷ വിമർശനവുമായി കർണാടക ഹൈക്കോടതി. എന്തിന്‍റെ അടിസ്ഥാനത്തിലാണ് ഭാഷയെക്കുറിച്ച് ഇത്തരം പരാമർശങ്ങൾ നടത്തുന്നതെന്നും നിങ്ങളൊരു ഭാഷാ പണ്ഡിതനോ ചരിത്രകാരനോ ആണോ എന്നും ചോദിച്ച കോടതി ഖേദ പ്രകടനം നടത്തിയാൽ എല്ലാ പ്രശ്നങ്ങളും തീരുമെന്നും വ്യക്തമാക്കി.
മാപ്പു പറഞ്ഞ് അവസാനിപ്പിക്കേണ്ട വിഷയം എന്തിനാണ് കോടതി വരെ എത്തിച്ചതെന്ന് ജസ്റ്റിസ് ചോദിച്ചു. ഈ മനോഭാവം ശരിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു ജനതയുടെ വികാരം വ്രണപ്പെടുത്തിയല്ല ആവിഷ്ക്കാര സ്വാതന്ത്രം പ്രകടിപ്പിക്കേണ്ടത്. ജലം, ഭൂമി, ഭാഷ എന്നിവ മനുഷ്യന്‍റെ വികാരമാണെന്നും അവയെക്കുറിച്ച് അടിസ്ഥാന രഹിതമായ പരാമർശം നടത്തിയത് വലിയ തെറ്റാണെന്നും കോടതി വ്യക്തമാക്കി.
തിങ്കളാഴ്ചയാണ് ഭാഷാ വിവാദത്തിന്‍റെ പേരിൽ മണിരത്നത്തിന്‍റെ സംവിധാനത്തിൽ പുറത്തിറങ്ങാനിരിക്കുന്ന തമിഴ് ചിത്രം തഗ് ലൈഫ് നിരോധിച്ചതിനെതിരേ കമൽ ഹാസൻ ഹൈക്കോടതിയെ സമീപിച്ചത്. സിനിമ നിരോധിച്ച ഫിലിം ചോംബറിന്‍റെ പ്രവർത്തി നിയമ വിരുദ്ധമാണെന്ന് കാട്ടിയായിരുന്നു കമൽ ഹാസന്‍റെ ഹർജി.
കന്നഡ ഭാഷയെ ഇകഴ്ത്തി കാട്ടിയെന്ന് ആരോപിച്ചാണ് ഫിലിം ചേംബർ സിനിമ കർണാടകയിൽ നിരോധിച്ചത്. കന്നഡ ഭാഷ തമിഴിൽ നിന്നും ഉദ്ഭവിച്ചതാണെന്നായിരുന്നു തന്‍റെ പുതിയ ചിത്രമായ തഗ് ലൈഫിന്‍റെ ഓഡിയോ ലോഞ്ചിനിടെ കമൽ നടത്തിയ പ്രസ്താവന. പിന്നാലെ തന്നെ ഇത് വലിയ വിവാദമായിരുന്നു.