
കപില്‍ ശര്‍മയുടെ ക്യാനഡയിലെ കഫെയ്ക്കു നേരേ വീണ്ടും വെടിവയ്പ്പ്
ഒട്ടാവ: ബോളിവുഡ് ഹാസ്യതാരവും നടനുമായ കപില്‍ ശര്‍മയുടെ ക്യാനഡയിലെ കഫെയ്ക്കു നേരേ വീണ്ടും വെടിവയ്പ്പ്. ക്യാനഡയിലെ ബ്രിട്ടിഷ് കൊളംബിയയിലുള്ള സറിയിലെ 'കാപ്‌സ് കഫെ'യ്ക്കു നേരേയാണ് വെടിവപ്പുണ്ടായത്. തുടർച്ചയായ രണ്ടാം തവണയാണ് വെടിവയ്പ്പുണ്ടാകുന്നത്. ആക്രമണത്തില്‍ നിലവിൽ ആര്‍ക്കും പരുക്കില്ലെന്നാണ് വിവരം. അതേസമയം, ലോറൻസ് ബിഷ്ണോയ് സംഘവും ഗുർപ്രീത് സിംഗ് സംഘവും സമൂഹമാധ്യമങ്ങളിലൂടെ ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്.
കഫേയ്ക്ക് നേരെയുണ്ടായ വെടിവയ്പ്പിന്‍റെ വിഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 25 തവണയോളം അക്രമികള്‍ സ്ഥാപനത്തിന് നേരേ വെടിയുതിര്‍ത്തെന്നാണ് റിപ്പോര്‍ട്ട്. കപിൽ ശർമയുടെയും ഭാര്യ ഗിന്നി ചത്രാത്തിന്‍റെയും ഉടമസ്ഥതയിലുള്ള കഫേ കഴിഞ്ഞമാസമാണ് ഉദ്ഘാടനം ചെയ്തത്. ഇതിനു പിന്നാലെ ജൂലൈ 10ന് ഖലിസ്ഥാൻ ഭീകർ വെടിയുതിർത്തിരുന്നു. അന്നത്തെ ആക്രമണത്തിന്‍റെ ഉത്തരവാദിത്വവും ഖലിസ്ഥാന്‍ ഭീകരനായ ഹര്‍ജീത് സിങ് ലാഡി ഏറ്റെടുത്തിരുന്നു.