ബംഗളൂരു: വിദ്യാർഥിയായിരിക്കുമ്പോൾ എനിക്കൊരു പ്രണയമുണ്ടായിരുന്നെന്ന് തുറന്ന് പറഞ്ഞ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. പക്ഷെ ജാതിയുടെ വേലിക്കെട്ടുകൾ ആ പ്രണയത്തെ നഷ്ടപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
മൈസൂരുവിൽ നടന്ന മിശ്രവിവാഹ ചടങ്ങിലായിരുന്നു സിദ്ധരാമയ്യ തന്‍റെ പ്രണയകാലത്തെക്കുറിച്ച് വെളുപ്പെടുത്തിയത്. പ്രണയം വിവാഹത്തിലേക്കെണമെന്നാഗ്രഹിച്ചതോടെ ജാതിയുടെ പേര് പറഞ്ഞ് അവളുടെ കുടുംബം തടസം നിൽക്കുകയായിരുന്നു. പിന്നീട് തന്‍റെ ജാതിയിൽ നിന്നു വിവാഹം കഴിക്കേണ്ടിവന്നെന്നും അദ്ദേഹം പറഞ്ഞു.
മിശ്രവിവാഹം തെരഞ്ഞെടുക്കുന്നവർക്ക് എല്ലാ പിന്തുണയും നൽകണം. ഇത്തരക്കാർക്ക് തന്‍റെ സർക്കാർ എല്ലാ സൗകര്യവും ചെയ്തുകൊടുക്കണമെന്നും സിദ്ധരാമയ്യ ഉറപ്പ് നൽകി. ജാതീയത മാറ്റിയെടുക്കാൻ രണ്ട് വഴികളാണുള്ളത്. ഒന്ന് മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കുക. മറ്റൊന്ന് ജാതികൾക്കുള്ളിലെ സാമൂഹിക സാമ്പത്തിക ഉന്നമനം. സാമൂഹിക സാമ്പത്തിക ഉന്നമനം നടക്കാതെ സാമൂഹിക സമത്വം നടപ്പാവില്ലെന്നും സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി.