

ഡി.കെ. ശിവകുമാർ |സിദ്ധരാമയ്യ
ബെംഗളൂരു: മുഖ്യമന്ത്രി സ്ഥാനാർഥിയെ ചൊല്ലി കർണാടക കോൺഗ്രസിൽ തർക്കം രൂക്ഷം. രണ്ടര വര്‍ഷമെന്ന ടേം വ്യവസ്ഥയിലാണ് സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനത്തേക്കെത്തിയത്. എന്നാൽ കാര്യത്തോടടുത്തപ്പോൾ അദ്ദേഹം ധാരണ തള്ളിയതോടെയാണ് തർക്കം രൂക്ഷമായത്.
രണ്ടര വര്‍ഷം തികയുന്നതിന് ഒരാഴ്ച മുന്‍പേ കേസര ഒഴിയുമെന്നായിരുന്നു 2023 മേയ് 20ന് അധികാരത്തിലേറിയ സമയത്ത് സിദ്ധരാമയ്യ വ്യക്തമാക്കിയത്. രണ്ടരവര്‍ഷമായ നവംബര്‍ 20 കഴിഞ്ഞിട്ടും കുലുക്കമില്ലാതായതോടെയാണ് ഡി.കെ. ശിവകുമാർ പ്രശ്നമാക്കിയത്.
തന്‍റെ പക്ഷത്തുള്ള 10 എംഎല്‍എമാരെ ഡൽഹിക്കയച്ച് ഡി.കെ. ശിവകുമാര്‍ കരുക്കള്‍ നീക്കിയതോടെ തർക്കം ദേശിയ തലത്തിൽ ചർച്ചയായി. ഹൈക്കമാൻഡ് ഇടപെടണമെന്നാണ് ശിവകുമാർ ആവശ്യപ്പെടുന്നത്. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തി ഉടന്‍ പരിഹാരം കാണുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും വ്യക്തമാക്കി.
ധാരണ തെറ്റിച്ച് പദവിയില്‍ സിദ്ധരാമയ്യ തുടരുന്നതിൽ രാഹുല്‍ ഗാന്ധിക്ക് കടുത്ത അതൃപ്തിയുണ്ട്. നേതൃമാറ്റത്തില്‍ ശിവകുമാറിന് അനുകൂല നീക്കം ഹൈക്കമാന്‍ഡില്‍ നിന്നുണ്ടാകുമെന്നാണ് പുറത്തു വരുന്ന വിവരം. ഇനിയും അവഗണിച്ചാല്‍ ശിവകുമാര്‍ പാര്‍ട്ടി വിട്ടേക്കുമെന്ന അഭ്യൂഹവും ശക്തമാണ്. എന്നാൽ ജനകീയനായ സിദ്ധരാമയ്യയെ പിണക്കാതെ തീരുമാനമെടുക്കുക എന്നതാണ് ഹൈക്കമാന്‍ഡിന് വെല്ലുവിളിയാണ്.