
ബംഗളൂരു: തെരഞ്ഞെടുപ്പു കാലത്ത് നൽകിയ അഞ്ച് വാഗ്ദാനങ്ങളും നടപ്പിലാക്കാനൊരുങ്ങി കർണാടക സർക്കാർ. അഞ്ച് വാഗ്ദാനങ്ങളും ഈ സാമ്പത്തിക വർഷം തന്നെ ജാതി മത വ്യത്യാസമില്ലാതെ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ക്യാബിനറ്റ് യോഗത്തിൽ വിശദമായ ചർച്ചകൾക്കു ശേഷമാണ് അഞ്ച് വാഗ്ദാനങ്ങൾക്കും അംഗീകാരം നൽകിയത്.
എല്ലാ വീടുകളിലേക്കും 200 യൂണിറ്റ് സൗജന്യ വൈദ്യുതി(ഗൃഹ ജ്യോതി)
എല്ലാ വീട്ടമ്മമാർക്കും 2,000 രൂപ വീതം മാസ വേതനം (ഗൃഹലക്ഷ്മി)
ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ള കുടുംബങ്ങളിലെ ഓരോ അംഗങ്ങൾക്കും 10 കിലോ വീതം സൗജന്യ അരി ( അന്ന ഭാഗ്യ)
ബിരുദം നേടിയിട്ടും തൊഴിൽരഹിതരായി തുടരുന്ന യുവാക്കൾക്ക് 3000 രൂപയും ഡിപ്ലോമയോടു കൂടിയ തൊഴിൽ രഹിതർക്ക് 1500 രൂപയും മാസ വേതനം. (യുവനിധി) 18 മുതൽ 25 വയസു വരെയുള്ളവരെയാണ് ഈ പദ്ധതിയിൽ ഉൾക്കൊള്ളിക്കുക.
സർക്കാർ ബസുകളിൽ വനിതകൾക്ക് സൗജന്യ യാത്ര(ശക്തി).
എന്നിവയാണ് കോൺഗ്രസ് അധികാരത്തിലേറും മുൻപേ വാഗ്ദാനം നൽകിയിരുന്നത്.
ഇതിൽ ഗൃഹ ജ്യോതി പദ്ധതി ജൂലൈ 1 മുതൽ നടപ്പിലാക്കും. ഗൃഹലക്ഷ്മി പദ്ധതി ഓഗസ്റ്റ് 5 മുതലും, അന്ന ഭാഗ്യ പദ്ധതി ജൂലൈ 1 മുതലും നടപ്പിലാക്കും. സ്ത്രീകൾക്ക് എസി, ലക്ഷ്വറി ബസുകൾ ഒഴികെയുള്ള സർക്കാർ ബസുകളിൽ സൗജന്യ യാത്ര ഉറപ്പാക്കുന്ന ശക്തി പദ്ധതി ജൂൺ 1 മുതലും പ്രാബല്യത്തിൽ വരും.
ബസുകളിൽ 50 ശതമാനം പുരുഷന്മാർക്കു വേണ്ടി റിസർവ് ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ജൂൺ 15 മുതൽ ജൂലൈ 15 വരെ അപേക്ഷകൾ സമർപ്പിക്കാം.