

രൺവീർ സിങ്
ബെംഗളൂരു: കാന്താര 2 സിനിമയുമായി ബന്ധപ്പെട്ട് ദൈവ കോലത്തെ അപമാനിച്ചുവെന്ന കേസിൽ രൺവീർ സിങ് മാപ്പ് പറയണമെന്നും ചാമുണ്ഡി ക്ഷേത്രം സന്ദർശിക്കണമെന്നും കർണാടക ഹൈക്കോടതി. മതവികാരങ്ങളെ മാനിക്കാൻ പൊതുപ്രവർത്തകർക്ക് ഉത്തരവാദിത്വമുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ഉത്തരവിന് പിന്നാലെ തന്‍റെ പ്രവൃത്തികൾക്ക് നിരുപാധികം ക്ഷമാപണം നടത്തി സത്യവാങ്മൂലം സമർപ്പിക്കാൻ തയ്യാറാണെന്ന് രൺവീർ സിങ് കർണാടക ഹൈക്കോടതിയെ അറിയിക്കുകയും കോടതി നിർദേശ പ്രകാരം ചാമുണ്ഡി ക്ഷേത്രം സന്ദർശിക്കാനുള്ള സന്നദ്ധത അദ്ദേഹം പ്രകടിപ്പിച്ചതായും റിപ്പോർട്ടുണ്ട്.
ഗോവയിൽ നടന്ന IFFI 2025 ന്‍റെ സമാപന ചടങ്ങിൽ വച്ചാണ് ഋഷഭിന്‍റെ പ്രകടനം രൺവീർ അനുകരിച്ച് കാണിച്ചത്. ഋഷഭിന്‍റെ പ്രകടനത്തെ അഭിനന്ദിക്കുന്നതിനൊപ്പം അനുകരിച്ചതും ദൈവത്തെ 'സ്ത്രീ പ്രേതം' എന്ന് വിശേഷിപ്പിക്കുകയും ചെയ്തതാണ് വിമർശനങ്ങൾക്ക് വഴിവച്ചത്. പിന്നാലെ താരത്തിനെതിരേ വൻ വിമർശനം സോഷ്യൽ മീഡിയയിൽ ഉയരുകയായിരുന്നു. ദക്ഷിണേന്ത്യൻ ജനതയുടെ ദേവതകളോടുള്ള അനാദരവായാണ് ഒരു വിഭാഗം ഇതിനെ വിലയിരുത്തിയത്.