
ബംഗളൂരു ദുരന്തം; സ്വമേധയ കേസെടുത്ത് കർണടക ഹൈക്കോടതി
ബംഗളൂരു: ബംഗളൂരു ദുരന്തത്തിൽ സ്വമേധയാ കേസെടുത്ത് കർണാടക ഹൈക്കോടതി. ബുധനാഴ്ച ഐപിഎൽ വിജയാഘോഷത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്ത സംഭവത്തിലാണ് കോടതി നടപടി. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം 2.30 ഓടെ കോടതി കേസ് പരിഗണിക്കുമെന്നാണ് വിവരം.
35,000 പേരെ മാത്രം ഉൾക്കൊള്ളുന്ന സ്റ്റേഡിയത്തിലേക്ക് ഇരച്ചെത്തിയത് മൂന്നു ലക്ഷത്തോളം പേരാണ്. തുടർന്ന് പ്രവേശന കവാടം തുറന്നതോടെ നിയന്ത്രണാതീതമായി തിരക്കുണ്ടാവുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും കൊല്ലപ്പെടുകയുമായിരുന്നു. മരിച്ചവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നതായാണ് വിവരം.
അതേസമയം, പൊലീസിന്‍റെ ഭാഗത്തു നിന്നു വീഴ്ചയുണ്ടായിട്ടില്ലെന്ന് ഡിജിപിയുടെ റിപ്പോർട്ട്. പൊലീസിന്‍റെ നിർദേശങ്ങൾ അവഗണിച്ചാണ് വിജയാഘോഷം നടത്തിയതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഐപിഎൽ ക്രിക്കറ്റിൽ കന്നിക്കിരീടം ചൂടിയ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു (RCB) ടീമിനു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ബുധനാഴ്ച വൈകിട്ടോടെയാണ് സ്വീകരണം ഒരുക്കിയത്. ചൊവ്വാഴ്ച രാത്രിയാണ് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഐപിഎൽ ഫൈനൽ നടന്നത്. തുടർന്ന് ബംഗളൂരുവിൽ തിരിച്ചെത്തിയ താരങ്ങൾക്ക് തിടുക്കത്തിൽ ഇങ്ങനെയൊരു സ്വീകരണ പരിപാടി കർണാടക ക്രിക്കറ്റ് അസോസിയേഷനും (കെസിഎ) സംസ്ഥാന സർക്കാരും ചേർന്നാണ് സംഘടിപ്പിച്ചത്.