
കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര
ബംഗളൂരു (കർണാടക): ധർമസ്ഥല കൂട്ടകൊലയിൽ കേസ് അന്വേഷിക്കുന്ന പ്രത്യേകാന്വേഷണ സംഘത്തിൽ നിന്ന് വനിതാ ഐപിഎസ് ഉദ്യോഗസ്ഥ പിൻമാറിയത് ഔദ്യോഗികമായി അറിയിച്ചിട്ടിലെന്ന് കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര. കേസ് അന്വേഷിക്കുന്ന പ്രത്യേകാന്വേഷണ സംഘത്തിലെ ഏക വനിതാ ഐപിഎസ് ഉദ്യോഗസ്ഥയായ സൗമ്യ ലത പിൻമാറുന്നതായി കാണിച്ച് കത്ത് നൽകിയിരുന്നു.
തന്നെ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും എന്നാൽ ഇതിനെകുറിച്ച് അറിഞ്ഞിരുന്നു എന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. വ്യക്തിപരമായ അസൗകര്യം ചൂണ്ടിക്കാണിച്ചായിരുന്നു കത്ത്. അന്വേഷണസംഘത്തിൽ മറ്റൊരു വനിതാ ഉദ്യോഗസ്ഥയെ നിയമിക്കുമെന്നും ആഭ്യന്തരമന്ത്രി ജി. പരമേശ്വര വ്യക്തമാക്കി. സംഘത്തിലെ മറ്റൊരു മുതിർന്ന ഉദ്യോഗസ്ഥനായ ഐജി എംഎൻ അനുചേതും അനൗദ്യോഗികമായി അന്വേഷണത്തിന്‍റെ ഭാഗമാകാനില്ലെന്നും സൂചനയുണ്ട്.
ഇരു ഉദ്യോഗസ്ഥരുടെ പിന്‍മാറ്റം മൂലം വെള്ളിയാഴ മംഗളൂരുവിലെത്താനിരുന്ന അന്വേഷണസംഘത്തിന്‍റെ യാത്ര നേരത്തെ മാറ്റി വച്ചിരുന്നു. കേസിൽ വിപുലമായ അന്വേഷണം ആവശ്യമുണ്ടെന്ന് കണ്ടെത്തി വ്യാഴാഴ്ച ഉത്തര കന്നഡ, ചിക്കമംഗളൂരു, ഉഡുപ്പി എന്നീ ജില്ലകളിൽ നിന്നടക്കമുള്ള 20 ഉദ്യോഗസ്ഥരെക്കൂടി സംഘത്തിൽ ഉൾപ്പെടുത്തി ആഭ്യന്തരവകുപ്പ് ഉത്തരവ് പുറത്തിറക്കിയിരുന്നു.