ബംഗളൂരു: “ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ കണക്കിലെടുത്ത്” കര്‍ണാടകയില്‍ സംസ്ഥാന വ്യാപകമായി ഹുക്കയ്ക്ക് നിരോധനം ഏർപ്പെടുത്തി സർക്കാർ. ഹുക്കയുടെ വിപണനവും ഉപയോഗവും വിലക്കിയിട്ടുണ്ടെന്നും ഇതു സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയതായി ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു റാവു വ്യാഴാഴ്ച പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് ഹുക്ക ബാറുകൾ നിരോധിക്കുമെന്നും പുകയില ഉപഭോഗത്തിനുള്ള നിയമപരമായ പ്രായം 18 ൽ നിന്ന് 21 വയസായി ഉയർത്തുമെന്നും കർണാടക സർക്കാർ കഴിഞ്ഞ സെപ്റ്റംബറിൽ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ഇതിൽ നടപടി എടുത്തിരിക്കുന്നത്. ഹുക്ക നിരോധിച്ചുകൊണ്ട്, സിഗരറ്റ് ആന്‍ഡ് അദര്‍ ടുബാക്കോ പ്രൊഡക്ടക്‌സ് നിയമനത്തില്‍ (COTPA) ഭേദഗതി വരുത്തിയതായി മന്ത്രി പറഞ്ഞു. വരുംതലമുറയ്ക്ക് ആരോഗ്യകരമായ അന്തരീക്ഷം ഒരുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി എക്‌സില്‍ കുറിച്ചു.
കര്‍ണാടകയില്‍ പ്രായപൂര്‍ത്തിയായവരില്‍ 22.8 ശതമാനവും പുകയില ഉപയോഗിക്കുന്നതായി അടുത്തിടെ പുറത്തിറക്കിയ ലോകാരോഗ്യ സംഘടനയുടെ പഠനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതില്‍ 8.8 ശതമാനം പുകവലിക്കാരാണെന്നും പഠനം പറയുന്നു.