

മധ്യപ്രദേശ് രാജ‍്യസഭാ തെരഞ്ഞെടുപ്പ്: മീനാക്ഷി നടരാജന്‍റെ പത്രിക തള്ളി, തെര. കമ്മിഷൻ ആസ്ഥാനത്ത് പ്രതിഷേധവുമായി നേതാക്കൾ
ന‍്യൂഡൽഹി: മധ‍്യപ്രദേശ് രാജ‍്യസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ സ്ഥാനാർഥിയായ മീനാക്ഷി നടരാജന്‍റെ പത്രിക തള്ളി. ഇതേത്തുടർന്ന് ഡൽഹിയിലെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആസ്ഥാനത്തെത്തിയ കോൺഗ്രസ് പ്രവർത്തകരെ തടഞ്ഞു.
ഇതിനു പിന്നാലെ കെ.സി. വേണുഗോപാലിന്‍റെ നേതൃത്വത്തിൽ സച്ചിൻ പൈലറ്റ് അടക്കമുള്ള നേതാക്കൾ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ആരെയും അകത്തേക്ക് കടത്തിവിടാൻ സാധിക്കില്ലെന്ന് സുരക്ഷാ ഉദ‍്യോഗസ്ഥർ പറഞ്ഞു. എന്തുകൊണ്ട് കടത്തിവിടാനാകില്ലെന്ന് കെസി ചോദിച്ചു.
ഉടനെ ഡൽഹി ഡിസിപി സംഭവ സ്ഥലത്തെത്തി മാധ‍്യമങ്ങളെ മാറ്റി. പ്രതിഷേധം അവസാനിപ്പിക്കാത്ത പക്ഷം നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. കോൺഗ്രസ് നേതാവ് ജയ്റാം രമേശിനെ അകത്തേക്ക് പ്രവേശിപ്പിച്ചില്ല. ഒടുവിൽ തർക്കങ്ങൾക്കൊടുവിൽ ഒരാളെ തെരഞ്ഞെടുപ്പ് കമ്മിഷനെ കാണാൻ അനുവദിക്കാമെന്ന് പൊലീസ് പറഞ്ഞു. ക്രമിനൽ കേസുമായി ബന്ധപ്പെട്ട വിവരം മറച്ചുവച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് മീനാക്ഷി നടരാജന്‍റെ നാമനിർദേശ പത്രിക തെരഞ്ഞെടുപ്പ് കമ്മിഷൻ തള്ളിയത്.