

അരവിന്ദ് കെജ്‌രിവാൾ
ന‍്യൂഡൽഹി: പഞ്ചാബിലെയും ഗുജറാത്തിലെയും സ്കൂളുകൾ തമ്മിൽ താരതമ‍്യം ചെയ്യാൻ ബിജെപിയെ വെല്ലുവിളിച്ച് ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ. പഞ്ചാബിലെ സർക്കാർ സ്കൂളുകളെ അധിക്ഷേപിക്കാൻ ബിജെപി എഐ നിർമിത വിഡിയോകൾ ഉപയോഗിക്കുന്നുവെന്നും കെജ്‌രിവാൾ ആരോപിച്ചു.
ഞാൻ ബിജെപിയെ വെല്ലുവിളിക്കുന്നു. നിങ്ങൾ ഗുജറാത്തിൽ 30 വർഷമായി അധികാരത്തിലുണ്ട്. ഞങ്ങൾ പഞ്ചാബിൽ നാലര വർഷമായി അധികാരത്തിലുണ്ട്. ഞാൻ നിങ്ങൾക്ക് പഞ്ചാബിലെ 1000 സ്കൂളുകളുടെ ലിസ്റ്റുകൾ തരാം. നിങ്ങൾ എനിക്ക് ഗുജറാത്തിലെ 1000 സ്കൂളുകളുടെ ലിസ്റ്റ് തരണം.
നമുക്ക് ഈ സ്കൂളുകളിൽ ഒരുമിച്ച് പരിശോധന നടത്തി ഏതാണ് മികച്ചതെന്ന് കണ്ടെത്താം. കെജ്‌രിവാൾ പറഞ്ഞു. സ്വന്തം സ്കൂളുകൾ മെച്ചപ്പെടുത്തുന്നതിനു പകരം പഞ്ചാബിലെ സ്കൂളുകളെ ബിജെപി അധിക്ഷേപിക്കുകയാണെന്ന് കെജ്‌രിവാൾ ആരോപിച്ചു.
നാലര വർഷം കൊണ്ട് പഞ്ചാബിലെ സ്കൂളുകൾ ഞങ്ങൾ മികച്ചതാക്കി. ഏകദേശം 19,700 സ്കൂളുകളുണ്ട് പഞ്ചാബിൽ. അതിൽ 500 സ്കൂളുകൾ മാത്രമെ ബാക്കിയുള്ളൂ. ശേഷിക്കുന്ന 19,200 സ്കൂളുകൾ ഞങ്ങൾ വളരെയധികം മികച്ചതാക്കി മാറ്റി. ബാക്കിയുള്ള 50 സ്കൂളുകളിൽ പണി നടക്കുകയാണ്. രണ്ട് വർഷത്തിനുള്ളിൽ അതും ശരിയാകും.
കെജ്‌രിവാൾ കൂട്ടിച്ചേർത്തു. 2022ൽ ആം ആദ്മി പഞ്ചാബിൽ അധികാരത്തിലെത്തിയപ്പോൾ 28ാം സ്ഥാനത്തായിരുന്നു സംസ്ഥാനമെന്നും എന്നാലിപ്പോൾ അതിൽ വലിയ മാറ്റമുണ്ടായെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. സ്കൂളുകൾ മാത്രമല്ല ഞങ്ങൾ മെച്ചപ്പെടുത്തിയത്. പഞ്ചാബിലെ ജനങ്ങൾ സ്കൂളുകൾ മെച്ചപ്പെടുത്തി. പഞ്ചാബിലെ ടീച്ചർമാരും സ്കൂൾ പ്രിൻസിപ്പൽമാരും വിദ‍്യാർഥികളും അവരുടെ കുടുംബവും എല്ലാവരും ചേർന്നാണ് മെച്ചപ്പെടുത്തിയതെന്ന് കെജ്‌രിവാൾ പറഞ്ഞു.