
എംപിമാരുടെ ഒപ്പ് വ്യാജം; ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ മലയാളി സമർപ്പിച്ച നാമനിർദേശ പത്രിക തള്ളി
file image
ന്യൂഡൽഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ മലയാളി ജോമോൻ ജോസഫ് സമർപ്പിച്ച നാമനിർദേശ പത്രിക തള്ളി. പത്രികയിലെ ഒപ്പുകൾ വ്യാജമാണെന്ന് കണ്ടെത്തിയതോടെയാണ് നടപടി. ലോക്സഭയിലെയും രാജ്യസഭയിലേയും 22 എംപിമാരുടെ പേരും ഒപ്പുകളും അവരുടെ അനുമതിയില്ലാതെ പത്രികയിൽ ഉൾപ്പെടുത്തുകയായിരുന്നു.
എംപിമാരെ എൻഡോഴ്‌സർമാരായി പട്ടികപ്പെടുത്തിയിട്ടുണ്ടെന്ന് അവർക്ക് അറിവില്ലെന്ന് സ്ഥിരീകരിച്ചതിനെത്തുടർന്ന് നാമനിർദേശം നിരസിക്കപ്പെട്ടുവെന്നും റിപ്പോർട്ട് കൂട്ടിച്ചേർത്തു. ജോമോൻ ജോസഫിന്‍റെ നാമനിർദ്ദേശ പത്രികയിലെ വ്യാജരേഖ സംബന്ധിച്ച് കൂടുതൽ നടപടികൾ സ്വീകരിക്കാനായി രാജ്യസഭ സെക്രട്ടേറിയറ്റിനോട് നിർദേശിച്ചിട്ടുണ്ട്.
നാമനിർദ്ദേശങ്ങളുടെ സൂക്ഷ്മപരിശോധനയിലാണ് ഈ പ്രശ്നം വ്യക്തമായത്. 46 സ്ഥാനാർഥികൾ സമർപ്പിച്ച ആകെ 68 നാമനിർദേശ പത്രികകളിൽ 28 പത്രികകൾ പ്രാരംഭ ഘട്ടത്തിൽ തന്നെ നിരസിച്ചിരുന്നു.
27 സ്ഥാനാർഥികളുടേതായി ബാക്കിയുള്ള 40 നാമനിർദേശ പത്രികകൾ ഓഗസ്റ്റ് 22 ന് പരിശോധിച്ചു. സി.പി. രാധാകൃഷ്ണൻ, ബി .സുദർശൻ റെഡ്ഡി എന്നീ രണ്ട് സ്ഥാനാർഥികളുടെ നാമനിർദേശ പത്രിക മാത്രമാണ് സാധുവായിട്ടുള്ളത്.