

യുഎഇ പ്രസിഡന്‍റ് ഡൽഹിയിൽ നേരിട്ടെത്തി ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
social media
ന്യൂഡൽഹി: ന്യൂഡൽഹി പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാൻ ഹ്രസ്വ സന്ദർശനത്തിനായി ഡൽഹിയിലെത്തി. വൈകുന്നേരം അഞ്ചു മണിയോടെ ഡൽഹി വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി സ്വീകരിച്ചു. ഊഷ്മളമായ ആലിംഗനത്തോടെ സ്വീകരിച്ച ശേഷം അദ്ദേഹവുമായി ഒരേ കാറിലാണ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേയ്ക്ക് ഇരുവരും കൂടി പോയത്. ഷെയ്ഖ് മുഹമ്മദിനെ തന്‍റെ സഹോദരൻ എന്നു വിശേഷിപ്പിച്ച പ്രധാനമന്ത്രി, ഇന്ത്യ-യുഎഇ സൗഹൃദത്തിന് അദ്ദേഹം നൽകുന്ന വൻ പ്രാധാന്യത്തെ പ്രകീർത്തിച്ചു.
രണ്ടു മണിക്കൂർ മാത്രം നീളുന്ന സന്ദർശനമായിരുന്നു അത്. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തത്തിൽ നിർണായക തീരുമാനങ്ങൾ ഈ കൂടിക്കാഴ്ചയിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. വ്യാപാരം, നിക്ഷേപം, ഊർജ്ജം എന്നീ മേഖലകളിലെ സഹകരണത്തിന് പുറമേ പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങളും ചർച്ചയാകും. പ്രത്യേകിച്ച് അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വിഭാവനം ചെയ്ത ബോർഡ് ഒഫ് പീസ് എന്ന സമാധാന സമിതിയിലേയ്ക്ക്ക ഇന്ത്യയെ ക്ഷണിച്ച പശ്ചാത്തലത്തിൽ ഈ വിഷയത്തിലെ സഹകരണം കൂടിക്കാഴ്ചയിലെ പ്രധാന അജണ്ടകളിൽ ഒന്നായിരിക്കുമെന്നാണ് സൂചന.
പ്രസിഡന്‍റായി ചുമതലയേറ്റ ശേഷം ഷെയ്ഖ് മുഹമ്മദ് നടത്തുന്ന മൂന്നാമത്തെ ഔദ്യോഗിക സന്ദർശനമാണ് ഇത്. കഴിഞ്ഞ പത്തു വർഷത്തിനിടയിലെ അദ്ദേഹത്തിന്‍റെ അഞ്ചാമത്തെ സന്ദർശനം കൂടിയാണ് ഇത്. പ്രധാനമന്ത്രിയുടെ വസതിയിൽ വച്ചു നടന്ന ചർച്ചകളിൽ ഗുജറാത്തിൽ നിന്നുള്ള പ്രത്യേക തടിയിൽ കൊത്തിയ ഊഞ്ഞാൽ ഉൾപ്പടെയുള്ള വിശിഷ്ട സമ്മാനങ്ങൾ പ്രധാനമന്ത്രി യുഎഇ പ്രസിഡന്‍റിന് കൈമാറി. പശ്ചിമേഷ്യയിലെ സമാധാനശ്രമങ്ങളിലും സാമ്പത്തിക പങ്കാളിത്തത്തിലും ഇന്ത്യയും യുഎഇയും ഒരേ കാഴ്ചപ്പാടോടെ മുന്നോട്ട് പോകുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.