ഭുവനേശ്വർ: ഒഡീഷയിലെ ബാലസോറിൽ സ്വതന്ത്രനായി മത്സരിക്കുമെന്നു മുതിർന്ന ബിജെപി നേതാവ് ഖരാബേല സ്വെയിൻ. സിറ്റിങ് എംപി പ്രതാപ് സിങ് സാരംഗിയെ വീണ്ടും മത്സരിപ്പിക്കാൻ ബിജെപി തീരുമാനിച്ചതോടെയാണ് സ്വെയിന്‍റെ വിമതനീക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിലാണു താനും മത്സരിക്കുന്നതെന്നു സ്വെയിൻ. ആരാണ് യഥാർഥ ബിജെപിയെന്നു വോട്ടർമാർ വിലയിരുത്തട്ടെ. ജയിച്ചശേഷം താൻ ബിജെപിയിലേക്കു മടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
1998 മുതൽ 2009 വരെ ബാലസോർ എംപിയായിരുന്നു സ്വെയിൻ. 2019ൽ കന്ധമലിൽ മത്സരിച്ച അദ്ദേഹം ബിജെഡിയുടെ അച്യുതാനന്ദ സാമന്തയോടു പരാജയപ്പെട്ടു. അതേസമയം, ഇത്തവണ സ്ഥാനാർഥിത്വം നിഷേധിക്കപ്പെട്ട കാലഹണ്ഡിയിലെ സിറ്റിങ് എംപി ബസന്ത്കുമാർ പാണ്ഡ താൻ ബിജെപിയുടെ സാധാരണ പ്രവർത്തകനായി തുടരുമെന്നു വ്യക്തമാക്കി. പാർട്ടി തീരുമാനം സ്വാഗതം ചെയ്യുന്നു. മാറ്റം സ്വാഭാവികമാണ്. അത് അംഗീകരിക്കുന്നു. പാർട്ടി ഏൽപ്പിക്കുന്ന ചുമതല നിർവഹിക്കുമെന്നു പാണ്ഡ. ഇത്തവണ സ്ഥാനാർഥിത്വം നിഷേധിക്കപ്പെട്ട ബാർഗഡ് എംപി സുരേഷ് പുജാരിയും മയൂർഭഞ്ജ് എംപി ബിശ്വേശ്വർ ടുഡുവും പ്രതികരിക്കാൻ വിസമ്മതിച്ചു.