
കർണാടകയിൽ മുഖ്യമന്ത്രി മാറ്റം!! സൂചനകൾ നൽകി മല്ലികാർജുൻ ഖാർഗെ
ന്യൂഡൽഹി: കർണാടക സർക്കാരിൽ മുഖ്യമന്ത്രി മാറ്റത്തിന് സാധ്യതയെന്ന സൂചന നൽകി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. തീരുമാനമെടുക്കാൻ ഹൈക്കമാൻഡിന് അധികാരമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒക്ടോബറിൽ മുഖ്യമന്ത്രി മാറ്റമുണ്ടാകുമെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെയാണ് ഖാർഗെയുടെ പ്രസ്താവന.
അതേസമയം, താനും ശിവകുമാറുമായി യാതൊരു പ്രശ്നവുമില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തി. സർക്കാർ അഞ്ച് വർഷം പാറപോലെ നിലനിൽക്കുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ഡി.കെ. ശിവകുമാറും ഞാനും ഒരുമിച്ചാണ്. ഈ സർക്കാർ അഞ്ച് വർഷം ഒരു പാറ പോലെ നിലനിൽക്കും. ബിജെപി നുണകൾക്ക് പേരുകേട്ടതാണ്. അതാണ് അവർ ചെയ്യുന്നതെന്നും സിദ്ധരാമയ്യ പറഞ്ഞു.
2023 മേയിൽ കോൺഗ്രസ് നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചപ്പോൾ മുഖ്യമന്ത്രി സ്ഥാനത്തിനു വേണ്ടി സിദ്ധരാമയ്യയും ശിവകുമാറുമായി കടുത്ത മത്സരമുണ്ടായിരുന്നു. പിന്നീട്, മുഖ്യമന്ത്രി സ്ഥാനം രണ്ടര വർഷം വീതം പങ്കിടാമെന്ന ധാരണയിലാണ് സിദ്ധരാമയ്യ തലപ്പത്തെത്തിയതെന്നും ശിവകുമാർ ഉപമുഖ്യമന്ത്രിസ്ഥാനം സ്വീകരിച്ചതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, സിദ്ധരാമയ്യ ഇതു തള്ളി. സർക്കാരിന്‍റെ കാലാവധി രണ്ടര വർഷത്തിലേക്കു നീങ്ങുന്ന സാഹചര്യത്തിലാണു വീണ്ടും നേതൃമാറ്റ വാർത്തകൾ പരക്കുന്നത്.