
ലഖ്നൗ: ഉത്തർപ്രദേശിലെ 'കില്ലർ ഡോക്ടർ' അറസ്റ്റിൽ. 600ഓളം രോഗികളിൽ കേടായതും വിലകുറഞ്ഞതുമായ പേസ് മേക്കറുകൾ ഘടിപ്പിക്കുകയും അതിൽ 200 രോഗികൾ മരിക്കുകയും ചെയ്ത സംഭവത്തിലാണ് ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇറ്റാവ ജില്ലയിലെ സൈഫായി മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ കാർഡിയോളജിസ്റ്റ് ഡോ. സമീർ സറാഫ് എന്ന ഡോക്ടറാണ് രോഗികളോട് ഈ കൊടുംക്രൂരത ചെയ്‌തത്. 2017-2021 കാലയളവിൽ രോഗികൾക്ക് ഇയാൾ അമിത നിരക്ക് ഈടാക്കി കേടായതും വിലകുറഞ്ഞതുമായ പേസ്‌മേക്കറുകൾ ഘടിപ്പിച്ചത്.
യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർക്ക് ലഭിച്ച പരാതികളെ തുടർന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. രോഗികളിൽ നിലവാരമില്ലാത്ത പേസ്‌മേക്കറുകൾ ഘടിപ്പിച്ചുവെന്നായിരുന്നു പരാതി. ഇയാൾ ഘടിപ്പിച്ച പേസ്മേക്കർ ചില രോഗികളിൽ വെറും രണ്ടുമാസം മാത്രമാണ് പ്രവർത്തിച്ചതെന്നും ആരോപണമുയർന്നിരുന്നു.
ലഖ്‌നൗവിലെ പ്രത്യേക കോടതിയിൽ ഹാജരാക്കിയ ശേഷം നടത്തിയ അന്വേഷണത്തിൽ ഇയാൾക്ക് പേസ് മേക്കറുകൾ കുറഞ്ഞ വിലയ്ക്കാണ് ലഭിച്ചതെന്നും തെളിഞ്ഞു. 2022 ഫെബ്രുവരിയിൽ പ്രതിക്കെതിരെ കൂടുതൽ അന്വേഷണം നടക്കുകയും തുടർന്ന് സറാഫിനെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. നിലവിൽ അഴിമതി നിരോധന നിയമപ്രകാരമാണ് അറസ്റ്റ് ചെയ്‌തിട്ടുള്ളത്. കൂടുതൽ തെളിവുകൾ ലഭിച്ച ശേഷം മറ്റു നടപടികളിലേക്ക് പോവുമെന്നും പൊലീസ് പറഞ്ഞു.