
തെരുവിൽ പ്രകടനം നയിച്ച് മമതാ ബാനർജി
കോൽക്കത്ത: ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ബംഗാളി സംസാരിക്കുന്ന ജനങ്ങളെ ഉപദ്രവിക്കുന്നെന്നാരോപിച്ച് കോൽക്കത്തയിൽ പ്രതിഷേധ മാർച്ച്. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിൽ ആയിരങ്ങളാണ് ബുധനാഴ്ച തെരുവിലിറങ്ങിയത്. തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി ഉൾപ്പെടെയുള്ളവർ പ്രതിഷേധ മാർച്ചിനെ ഭാഗമായി.
രാജ്യത്തുടനീളമുള്ള കുടിയേറ്റ തൊഴിലാളികളെ ബംഗ്ലാദേശികളായി മുദ്രകുത്തി, അവരെ ഉപദ്രവിക്കുന്നുവെന്നും പ്രതിഷേധക്കാർ വാദിച്ചു. ഉച്ചയ്ക്ക് 1.45 ഓടെ മധ്യ കോൽക്കത്തയിലെ കോളെജ് സ്ക്വയറിൽ നിന്ന് ആരംഭിച്ച മാർച്ച് ധർമ്മതലയിലെ ഡോറിന ക്രോസിംഗിൽ അവസാനിച്ചു. ഏകദേശം 3 കിലോമീറ്റർ നീളമുള്ള പാത സുരക്ഷാ വലയത്തിലായിരുന്നു. ഏകദേശം 1,500 പൊലീസ് ഉദ്യോഗസ്ഥർ സുരക്ഷയ്ക്കായി അണിനിരന്നു. പ്രതിഷേധം മൂലം പ്രദേശത്ത് ഏറെ നേരം ഗതാഗതം തടസപ്പെട്ടു.
"ബിജെപി ബംഗാളി സംസാരിക്കുന്ന എല്ലാവരെയും ബംഗ്ലാദേശി റോഹിംഗ്യകൾ എന്ന് വിളിക്കുന്നു. റോഹിംഗ്യകൾ മ്യാൻമറിൽ താമസിക്കുന്നു. ഇവിടെ, പശ്ചിമ ബംഗാളിലെ എല്ലാ പൗരന്മാർക്കും ശരിയായ ഐഡി കാർഡുകളും തിരിച്ചറിയൽ കാർഡുകളും ഉണ്ട്. ബംഗാളിന് പുറത്തേക്ക് പോയ തൊഴിലാളികൾക്ക് കഴിവുകളുള്ളതിനാൽ അവരെ ജോലിക്കെടുത്തിട്ടുണ്ട്. ബംഗാളി സംസാരിക്കുന്ന എല്ലാവരെയും അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുന്നു. എന്തുകൊണ്ട്? പശ്ചിമ ബംഗാൾ ഇന്ത്യയുടെ ഭാഗമല്ലേ? ബംഗാളികളോടുള്ള ബിജെപിയുടെ മനോഭാവത്തിൽ ഞാൻ ലജ്ജിക്കുകയും നിരാശപ്പെടുകയും ചെയ്യുന്നു" എന്ന് പ്രതിഷേധത്തിനിടെ നടന്ന പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ മമത ചോദിച്ചു.
സംസ്ഥാനത്തുടനീളമുള്ള ജില്ലാ ആസ്ഥാന പട്ടണങ്ങളിൽ ടിഎംസി സമാനമായ പ്രതിഷേധങ്ങൾ നടത്തി. അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചിമ ബംഗാളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഷെഡ്യൂൾ ചെയ്ത സന്ദർശനത്തിന് ഒരു ദിവസം മുമ്പാണ് പ്രകടനങ്ങൾ നടക്കുന്നത്.