

നൊംചാ കിപ്ജെൻ ഉപമുഖ്യമന്ത്രിയായതിൽ പ്രതിഷേധവുമായി കുകി സംഘടന
ഇംഫാൽ: മണിപ്പൂരിൽ പുതിയ സർക്കാർ രൂപീകരിച്ചുള്ള ബിജെപിയുടെ നീക്കം ആശങ്കാജനകമാണെന്ന് കുക്കി ഗോത്രങ്ങളുടെ പരമോന്നത സംഘടനയായ കുക്കി ഇൻപി മണിപ്പൂർ. ഗുവാഹത്തി കോൺക്ലേവ് പ്രമേയം അംഗീകരിച്ചിട്ടും കുക്കി വിഭാഗം നേതാവ് നൊംചാ കിപ്ജെന്നിനെ മന്ത്രിസഭയിൽ ചേർത്തത് തെറ്റാണെന്ന് സംഘടന വ്യക്തമാക്കി. യുംനാം ഖേംചന്ദ് സിങ് മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായാണ് നൊംചാ കിപ്ജെൻ അധികാരമേറ്റത്.
പുതിയ സർക്കാര് മെയ്തേയ് കേന്ദ്രീകൃതമായൊരു രാഷ്ട്രീയ ക്രമീകരണം മാത്രമായിരിക്കുമെന്നും സമാധാനമോ നീതിയോ അനുരജ്ഞനമോ നടപ്പിലാക്കാൻ കഴിയില്ലെന്നും കുക്കി ഇൻപി വ്യക്തമാക്കി.
സർക്കാർ രൂപീകരണത്തോട് കുക്കി എംഎൽഎമാർ സഹകരിക്കരുതെന്ന് സംഘടന ആവശ്യപ്പെട്ടു. സമാധാനത്തിലും സുസ്ഥിരതയിലും ബിജെപിക്ക് ആത്മാർത്ഥമായ ആശങ്കയുണ്ടെങ്കിൽ ജനകീയ സർക്കാർ രൂപീകരിക്കാനുള്ള നീക്കം ഉപേക്ഷിക്കണം. പകരം കുക്കി-സോ വിഭാഗത്തിന് സ്വീകാര്യമായൊരു രാഷ്ടീയ പരിഹാരം ഉണ്ടാകുന്നത് വരെ മണിപ്പൂരിൽ രാഷ്ട്രപതി ഭരണം തുടരാൻ കേന്ദ്രസർക്കാരിനോട് ശുപാർശ ചെയ്യണമെന്ന് സംഘടന പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.