കോക്ക്പിറ്റിൽ പൈലറ്റിന്‍റെ വനിതാ സുഹൃത്ത്: 30 ലക്ഷം രൂപ പിഴ

കോക്ക്പിറ്റ് തന്‍റെ ലിവിങ് റൂം പോലെ ആകർഷകവും സൗകര്യപ്രദവുമായിരിക്കണമെന്നും, വനിതാ സുഹൃത്തിനെ സ്വീകരിക്കാനാണെന്നും മറ്റു ജീവനക്കാരോടു പൈലറ്റ് പറഞ്ഞിരുന്നതായി പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു
കോക്ക്പിറ്റിൽ പൈലറ്റിന്‍റെ വനിതാ സുഹൃത്ത്: 30 ലക്ഷം രൂപ പിഴ

ന്യൂഡൽഹി: ഡൽഹി-ദുബായ് വിമാനത്തിലെ പൈലറ്റ് കോക്ക്പിറ്റിൽ വനിതാ സുഹൃത്തിനെ സത്കരിച്ച സംഭവത്തിൽ എയർ ഇന്ത്യക്ക് 30 ലക്ഷം രൂപ പിഴ. പൈലറ്റിന്‍റെ ലൈസൻസ് മൂന്നു മാസത്തേക്ക് സസ്പെൻഡ് ചെയ്തിട്ടുമുണ്ട്.

സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നു കാണിച്ചാണ് ഡയറക്റ്ററേറ്റ് ജനറൽ ഒഫ് സിവിൽ ഏവിയേഷന്‍റെ (ഡിജിസിഎ) നടപടി. ഫെബ്രുവരി 27നായിരുന്നു നടപടിക്ക് ആസ്പദമായ സംഭവം.

എയർ ഇന്ത്യ ജീവനക്കാരി തന്നെയാണ് പൈലറ്റിന്‍റെ സത്കാരം സ്വീകരിച്ച സുഹൃത്ത്. ഇവർ സാധാരണ യാത്രക്കാരിയെന്ന നിലയിലാണ് ആ സമയത്ത് വിമാനത്തിലുണ്ടായിരുന്നത്. ഇവർക്കെതിരേയും നടപടിയെടുക്കാൻ ഡിജിസിഎ നിർദേശിച്ചിട്ടുണ്ട്.

ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു ക്രൂ അംഗമാണ് എയർ ഇന്ത്യ സിഇഒയ്ക്ക് ഇതു സംബന്ധിച്ച പരാതി നൽകിയത്. കോക്ക്പിറ്റ് തന്‍റെ ലിവിങ് റൂം പോലെ ആകർഷകവും സൗകര്യപ്രദവുമായിരിക്കണമെന്നും, വനിതാ സുഹൃത്തിനെ സ്വീകരിക്കാനാണെന്നും മറ്റു ജീവനക്കാരോടു പൈലറ്റ് പറഞ്ഞിരുന്നതായും ഇതിൽ പറയുന്നു. പരാതിയിൽ നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് ഡിജിസിഎ ഇടപെടൽ.

നടപടി അംഗീകരിക്കുന്നു എന്നു വ്യക്തമാക്കിയ എയർ ഇന്ത്യ പക്ഷേ, പരാതിയിൽ നടപടിയെടുത്തില്ലെന്ന ആരോപണം നിഷേധിച്ചു. നിരവധി പരാതികൾ പരിഗണനയിലുണ്ടെന്നും, ഈ സംഭവത്തിൽ പരാതി ലഭിച്ച മുറയ്ക്കു തന്നെ അന്വേഷണത്തിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിരുന്നു എന്നും എയർ ഇന്ത്യ വക്താവ് അവകാശപ്പെട്ടു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com