

ലാലു പ്രസാദ് യാദവും കുടുംബവും കുറ്റക്കാരെന്ന് കോടതി
ന്യൂഡൽഹി: ജോലിക്ക് പകരമായി ഭൂമി വാങ്ങിയെന്ന കേസിൽ ലാലു പ്രസാദ് യാദവും കുടുംബവും കുറ്റക്കാരെന്ന് കോടതി. ലാലുപ്രസാദ് യാദവും, ഭാര്യ, മക്കളുമടക്കം കുറ്റക്കാരണെന്ന് ഡൽഹി റൗസ് കോടതിയാണ് വിധിച്ചത്. കുടുംബം ക്രിമിനൽ സിൻഡിക്കേറ്റായി പ്രവർത്തിച്ചെന്ന് കോടതി പറഞ്ഞു. ലാലു പ്രസാദ് യാദവും കുടുംബവും സമർപ്പിച്ച കുറ്റവിമുക്തമാക്കൽ ഹർജി കോടതി തള്ളി.
റെയിൽവേ മന്ത്രാലയത്തെ തന്‍റെ സ്വകാര്യ സ്വത്തായി ഉപയോഗിച്ചെന്നും, പൊതു തൊഴിൽ വിലപേശലിനായി ഉപയോഗിച്ചെന്നും കോടതി പറഞ്ഞു.
കൂടാതെ ഇതിനായി റെയിൽവേ ഉദ്യോഗസ്ഥരെയും അടുത്ത അനുയായികളെയും ഉപയോഗിച്ച് ഭൂമി സ്വന്തമാക്കിയെന്ന് പ്രത്യേക ജഡ്ജി വിശാൽ ഗോഗ്നെ പറഞ്ഞു. കേസിൽ 41 പേർക്കെതിരേ കുറ്റം ചുമത്തുകയും, 52 പേരെ വെറുതെ വിടുകയും ചെയ്തു. കേസിൽ സിബിഐ പരിശോധന റിപ്പോർട്ടും സമർപ്പിച്ചു. അഴിമതിയുമായി ബന്ധപ്പെട്ട് ലാലു പ്രസാദ് യാദവ്, ഭാര്യയും മുൻ ബിഹാർ മുഖ്യമന്ത്രിയുമായ റാബ്റി ദേവി, മതൻ തേജസ്വി യാദവ് എന്നിവർക്കെതിരേ സിബിഐ കുറ്റപത്രം സമർപ്പിച്ചു
2004-09 കാലയളവിൽ റെയിൽവേയിലെ ഗ്രൂപ്പ് ഡി തസ്തികയിൽ നിരവധിപേരെ ഭൂമിക്ക് പകരമായി വിവിധ ജോലികളിൽ നിയമിച്ചതായി കേന്ദ്ര ഏജൻസി എഫ്ഐആറിൽ ആരോപിക്കുന്നു. റെയിൽവേ മന്ത്രാലയം സമർദം ചെലുത്തിയാണ് ജോലികൾ നൽകിയത്. എന്നാൽ കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് ആരോപിച്ച് പ്രതികൾ കുറ്റം നിഷേധിച്ചിരുന്നു.