

പ്രതീകാത്മക ചിത്രം
ശ്രീനഗർ: കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിൽ തുടരുന്ന സാഹചര്യത്തിൽ ജമ്മു-ശ്രീനഗർ ദേശീയപാത തുടർച്ചയായ മൂന്നാം ദിവസമായ വെള്ളിയാഴ്ചയും അടച്ചിട്ടു. അതേസമയം മഴക്കെടുതിയെ തുടർന്ന് ജമ്മു കശ്മീരിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 26 ആയി. ആറു പേരെ കാണാതായിട്ടുണ്ട്.
കശ്മീരിനെ രാജ്യത്തിന്‍റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നതാണ് 250 കിലോമീറ്റർ ദൈർഘ്യമുള്ള ജമ്മു-ശ്രീനഗർ ദേശീയപാത. പാത തുറന്നുകൊടുക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ടെങ്കിലും തുടർച്ചയായ പെയ്യുന്ന മഴ തടസം സൃഷ്ടിക്കുകയാണ്. ദേശീയപാത അടച്ചതിനെ തുടർന്ന് രംബാൻ, നഗ്രോതെ, ജമ്മു, ഉദ്ദംപൂർ, ലഖൻപൂർ, സാംബ എന്നിവിടങ്ങളിൽ നൂറുകണക്കിനു വാഹനങ്ങൾ കുടുങ്ങികിടക്കുകയാണ്. ഇതേ തുടർന്ന് പ്രദേശത്ത് അകപ്പെട്ട യാത്രക്കാർക്ക് വേണ്ടി നോർതേൺ റെയ്‌ൽവേ ബുദ്‌ഗാം, ബനിഹാൾ എന്നിവിടങ്ങളിൽ നിന്ന് കത്രയിലേക്ക് സ്പെഷ്യൽ ട്രെയ്ൻ ഓടിക്കുന്നുണ്ട്. ശ്രീനഗറിൽ കുടുങ്ങിയ 600ലധികം വിനോദസഞ്ചാരികളെ ജമ്മുവിലേക്ക് മാറ്റി.
ജമ്മു, ചെനാബ് വാലി, ഉദ്ദംപൂർ, സാംബ, കത്വ എന്നിവിടങ്ങളിൽ ശക്തമായ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ സേന, പൊലീസ്, മറ്റു ഏജൻസികൾ എന്നിവയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
നിലവിലെ പ്രതികൂല കാലാവസ്ഥ കാരണം അമർനാഥ് യാത്ര ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതു വരെ നിർത്തിവച്ചിരിക്കുകയാണ്. ഇതേ തുടർന്ന് യാത്രയ്ക്ക് എത്തിയ 15000ലധികം തീർഥാടകർ ജമ്മു, കത്വ, സാംബ, ഉദ്ദംപൂർ, രാംബാൻ, ബനിഹാൾ എന്നിവിടങ്ങളിലെ ബേസ് ക്യാമ്പുകളിൽ കുടുങ്ങികിടക്കുകയാണ്.