
ശ്രീനഗർ: അനന്ത്നാഗിൽ കഴിഞ്ഞ ബുധനാഴ്ച സൈനിക നടപടി അവസാനിച്ചു. ലഷ്കർ ഇ-തൊയ്ബ കാമാന്‍ഡറും അനന്ത്നാഗിലെ നഗം കൊക്കേർനാഗ് സ്വദേശിയുമായ ഉസൈന്‍ ഖാന്‍ ഉൾപ്പടെ രണ്ടു ഭീകരരെ വധിച്ചതോടെയാണ് ഏറ്റുമുട്ടൽ അവസാനിപ്പിച്ചത്.
ഇയാളിൽ നിന്നു നിരവധി ആയുധങ്ങൾ കണ്ടെടുത്തതായും വധിച്ച രണ്ടാമത്തെ ഭീകരന്‍ ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്നും പൊലീസ് അറിയിച്ചു. ഇതോടെ അനന്ത്നാഗ് മേഖലയിൽ കഴിഞ്ഞ 7 ദിവസമായി തുടർന്ന ഏറ്റുമുട്ടലാണ് അവസാനിച്ചത്.
ഇതേസമയം, ഏറ്റുമുട്ടൽ അവസാനിച്ചെങ്കിലും പ്രദേശത്ത് തെരച്ചിൽ തുടരുകയാണെന്ന് എഡിജിപി വിജയകുമാർ മാധ്യമങ്ങളോട് പറഞ്ഞു. കൊല്ലപ്പട്ട ഉസൈന്‍ ഖാനൊപ്പം മറ്റ് രണ്ടു ഭീകരർ കൂടിയുണ്ടായിരുന്നതായി സംശയിക്കുന്നതിനാൽ പ്രദേശവാസികൾ ഏറ്റുമുട്ടൽ നടന്ന സ്ഥലത്തെക്ക് പോകരുതെന്ന് എഡിജിപി ആവശ്യപ്പെട്ടു.
ഭീകരരുമായുളള ഏറ്റുമുട്ടലിൽ മൂന്നു സൈനികോദ്യോഗസ്ഥർക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. തലയ്ക്ക് 10 ലക്ഷം രൂപ വിലയിട്ടിരുന്ന ഉസൈർ ഖാൻ എന്ന ഭീകരനാണ് ആക്രമണത്തിനു നേതൃത്വം നൽകിയതെന്നാണ് കരുതുന്നത്.