ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും വന്‍ സംഘര്‍ഷം. സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിലുണ്ടായ വെടിവയ്പ്പില്‍ വ്യാഴാഴ്ച രാവിലെ കൊല്ലപ്പെട്ടയാളുടെ മൃതദേഹവുമായി തലസ്ഥാന നഗരമായ ഇംഫാലില്‍ ജനം തെരുവിൽ ഇറങ്ങി.
ജനക്കൂട്ടത്തെ പിരിച്ചുവിടാനായി പൊലീസ് കണ്ണീര്‍ പ്രയോഗിച്ചു. ബിജെപി ഓഫിസിനും രാജ്ഭവനും മുന്നിലാണ് ജനക്കൂട്ടം എത്തിയത്. വൈകിട്ട് ഏഴു മണിയോടെയാണ് സംഘർഷാവസ്ഥ ആരംഭിച്ചത്. കാങ്പോക്പിയിൽ റോഡുകളും മറ്റും ടയറുകൾ കൂട്ടിയിട്ട് തീയിട്ട് തടഞ്ഞിരിക്കുകയാണ്. കൊല്ലപ്പെട്ടയാളുടെ മൃതദേഹവുമായി ഇംഫാൽ മാർക്കറ്റ് ഏരിയയിലെത്തിയ ആയിരത്തിലധികം വരുന്ന മെയ്തെയ് ജനക്കൂട്ടം കലാപം സൃഷ്ടിച്ചതിനെത്തുടർന്ന് പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു.
സൈന്യവും കലാപകാരികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെയാണ് ഒരാള്‍ കൊല്ലപ്പെട്ടത്. കുക്കി ഗ്രാമമായ ഹരോതെലില്‍ ആക്രമണമുണ്ടായതോടെ ഇന്ന് പുലര്‍ച്ചെയാണ് സൈന്യം ഇവിടെ എത്തിയത്. വൈകീട്ട് നാല് മണിയോടെ ഹരോതെൽ ഗ്രാമത്തിൽ വീണ്ടും വെടിവയ്പ്പുണ്ടായി. വെടിവെപ്പ് തുടര്‍ന്നതോടെ ഇവിടേക്ക് കൂടുതല്‍ സൈനികരെത്തി. ഇതിനിടെ ഏറ്റുമുട്ടലിൽ മെയ്തെയ് വിഭാഗത്തിൽപ്പെട്ടയാൾ കൊല്ലപ്പെടുകയായിരുന്നു. നിരവധിപ്പേർക്ക് പരുക്കേറ്റതായും സൈനിക വക്താവ് അറിയിച്ചു
അതേസമയം കലാപ ബാധിത മേഖലകള്‍ സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഹോട്ടലിലേക്ക് മാറ്റി.