ന്യൂഡൽഹി: ദേശീയ രാഷ്ട്രീയത്തിൽ നിലനിൽപ്പിനായി പോരാടുന്ന ഇടതുപക്ഷ പാർട്ടികൾക്ക് പൊതുതെരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണത്തേതിനെക്കാൾ മികച്ച പ്രകടനം കാഴ്ചവയ്ക്കാനായി. കേരളത്തിലെ ഒരു സീറ്റ് ഉൾപ്പെടെ 4 സീറ്റുകളാണു സിപിഎമ്മിന്റെ പെട്ടിയിലുള്ളത്. തമിഴ്നാട്ടിൽ ഡിഎംകെ മുന്നണിയുടെ ഭാഗമായി മധുരയിലും (സു. വെങ്കടേശൻ), ഡിണ്ഡിഗലിലും (ആർ. സച്ചിദാനന്ദം) വിജയിച്ച പാർട്ടിക്ക് രാജസ്ഥാനിൽ കോൺഗ്രസിന്റെ പിന്തുണയോടെ വിജയിക്കാനായത് രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചു. കഴിഞ്ഞ തവണ നേടിയ 1.75 ശതമാനം വോട്ട് വിഹിതവും പാർട്ടി മറികടന്നു. 1.79 ശതമാനമാണ് ഇത്തവണ ലഭിച്ചത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മൂന്ന് എംപിമാർ മാത്രമായിരുന്നു പാർട്ടിക്കുണ്ടായിരുന്നത്. നിലവിലുള്ള ലോക്സഭയിൽ രണ്ട് സീറ്റുള്ള സിപിഐ ഇത് കുറയില്ലെന്ന് ഏറെക്കുറെ ഉറപ്പിച്ചിട്ടുണ്ട്. തമിഴ് നാട്ടിലെ തിരുപ്പൂരിലും നാഗപട്ടണത്തും സിപിഐ സ്ഥാനാർഥികൾ വിജയമുറപ്പിച്ചു.
ബിഹാറിലെ ബെഗുസരായിൽ സിപിഐയുടെ അബ്ദേശ് കുമാർ റോയ് ബിജെപി സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ ഗിരിരാജ് സിങ്ങുമായി കടുത്ത മത്സരം തന്നെ നടത്തി. ബിഹാറിലെ മൂന്നു സീറ്റിൽ മത്സരിച്ച സിപിഐ-എംഎൽ രണ്ടിടത്ത് ലീഡ് നേടി. പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ തൃണമൂൽ കോൺഗ്രസുമായി ശക്തമായ മത്സരം കാഴ്ചവച്ച സിപിഎം സ്ഥാനാർഥി മുഹമ്മദ് സലിമിനു പക്ഷേ വിജയം അകലെയായിരുന്നു.