ചെന്നൈ: ഓസ്കർ പുരസ്കാരം നേടിയ എലഫന്‍റ് വിസ്പറേഴ്സ് എന്ന ഡോക്യുമെന്‍ററിയുടെ നിർമാതാക്കൾക്കെതിരേ വക്കീൽ നോട്ടീസ് അയച്ച് ഡോക്യുമെന്‍ററിൽ അഭിനയിച്ച ബൊമ്മനും ബെല്ലിയും. തങ്ങളെ മാനസികമായി പീഡിപ്പിച്ചുവെന്നും സാമ്പത്തികമായി ചൂഷണം ചെയ്തുവെന്നും, ഡോക്യുമെന്‍ററിയുടെ ചിത്രീകരണ സമയത്ത് വാഗ്ദാനം ചെയ്ത പണമോ മറ്റു ലാഭവിഹിതമോ നൽകിയില്ലെന്നും ആരോപിച്ച് രണ്ട് കോടി രൂപയാണ് ബൊമ്മൻ ബെല്ലി ദമ്പതികൾ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്.
കാർത്തികി ഗോൺസൽവസ് സംവിധാനം ചെയ്ത ഡോക്യുമെന്‍ററി ഗുനീത് മോംഗയാണ് നിർമിച്ചത്. ഇരുവരും ചിത്രീകരണ സമയത്ത് തങ്ങളോട് നല്ല അടുപ്പത്തിലായിരുന്നെങ്കിലും ഓസ്കർ പുരസ്കാരം ലഭിച്ചതിനു ശേഷം പാടേ മാറിപ്പോയെന്ന് യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ബൊമ്മനും ബെല്ലിയും ആരോപിച്ചിരുന്നു. ഇതിനു പുറകേയാണ് ഇവർ വക്കീൽ നോട്ടീസ് അയച്ചത്. അഭിഭാഷകനായ മുഹമ്മദ് മൻസൂറാണ് ദമ്പതികൾക്ക് വേണ്ടി കേസ് കൈകാര്യം ചെയ്യുന്നത്. ബൊമ്മനും ബെല്ലിക്കും പ്രതിഫലം നൽകിയിട്ടുണ്ടെന്നും ഇനി യാതൊന്നും നൽകാൻ കഴിയില്ലെന്നുമാണ് സിഖ്യ എന്‍റർടെയിൻമെന്‍റ് മറുപടി നൽകിയിരിക്കുന്നതെന്ന് അഭിഭാഷകൻ പറയുന്നു.
ഡോക്യുമെന്‍ററിയുടെ ചിത്രീകരണ സമയത്ത് പണം അത്യാവശ്യം വന്നപ്പോൾ സ്വന്തം പേരക്കുട്ടിയുടെ വിദ്യാഭ്യാസത്തിനായി സൂക്ഷിച്ചിരുന്ന ഒരു ലക്ഷത്തോളം രൂപ ഡോക്യുമെന്‍ററി നിർമാതാവിന് നൽകിയെന്നാണ് ബൊമ്മനും ബെല്ലിയും പറയുന്നത്. പണം ഉടൻ തിരിച്ചു തരാമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ വിളിച്ചാൽ ഫോൺ പോലും എടുക്കാത്ത സ്ഥിതിയാണുള്ളതെന്ന് ബൊമ്മനും ബെല്ലിയും ആരോപിക്കുന്നു. ഓസ്കർ വേദിയിൽ വച്ച് പുരസ്കാരം തൊടാൻ പോലും അനുവദിച്ചില്ലെന്നും ഇരുവരും ആരോപിച്ചിരുന്നു.
അനാഥരായ രണ്ട് ആനക്കുട്ടികളെ പരിപാലിക്കുന്നവരുടെ കഥയാണ് എലഫന്‍റ് വിസ്പറേഴ്സ് പറയുന്നത്.