
ബംഗളൂരു: തെക്കു കിഴക്കൻ ബംഗളൂരുവിനെ ഭീതിയിലാഴ്ത്തി പുലിപ്പേടി. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ പ്രദേശത്ത് വിവിധയിടങ്ങളിലായി പല പ്രാവശ്യം പുലിയെ കണ്ടതാണ് പ്രദേശവാസികളെ അസ്വസ്ഥരാക്കുന്നത്. ടോണി അപ്പാർട്മെന്‍റ് കോംപ്ലക്സ്, എം.എസ്. ധോനി ഗ്ലോബൽ സ്കൂൾ, കുണ്ട്‌ലു മെയിൻ റോഡ്, എന്നിവിടങ്ങളിലാണ് പുലിയെ കണ്ടത്.
അപ്പാർട്മെന്‍റ് പാർക്കിങ് പ്രദേശത്തു കൂടി പുലി നടക്കുന്ന സിസിടിവി വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഏകദേശം മൂന്നു വയസ്സു പ്രായമുള്ള പുലിയാണ് നഗരത്തിൽ ഇറങ്ങിയിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം.
നിരന്തരമായി പുലിയെ കണ്ടതായി റിപ്പോർട്ടുകൾ വന്നതോടെ വനം വകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പുലിയെ കണ്ട പ്രദേശത്ത് ഷാർപ് ഷൂട്ടർമാരും വെറ്ററനറി ഡോക്റ്റർമാരും അടക്കം 25 ജീവനക്കാരെയാണ് നിലവിൽ വനം വകുപ്പ് നിരീക്ഷണത്തിനായി വിന്യസിച്ചിരിക്കുന്നത്. ഇതിനു പുറകേ രണ്ടു ഡ്രോൺ ക്യാമറകളും രാത്രികളിൽ പ്രവർത്തിപ്പിക്കുന്നുണ്ട്. രാത്രിയിൽ വിജനമായ വഴികളിലൂടെ നടക്കരുതെന്ന മുന്നറിയിപ്പ് പൊലീസ് പ്രദേശവാസികൾക്ക് നൽകിയിട്ടുണ്ട്.
അതിനു പുറമേ അതിരാവിലെയും രാത്രിയിലും പൊലീസ് പട്രോളിങ്ങും ശക്തമാണ്. രാത്രിയിൽ വാഹനങ്ങളിലല്ലാതെ പുറത്തിറങ്ങാതിരിക്കാൻ ശ്രദ്ധിക്കണമെന്നും കുറ്റിക്കാടുകൾ സമീപത്തേക്കു പോകരുതെന്നും, വളർത്തു മൃഗങ്ങളെ തെരുവിൽ അഴിച്ചു വിടരുതെന്നും ജനങ്ങളോട് നിർദേശിച്ചിട്ടുള്ളതായി ബംഗളൂരു അർബൻ ഫോറസ്റ്റ് ഡപ്യൂട്ടി കൺസർവേറ്റർ രവീന്ദ്ര കുമാർ പറഞ്ഞു.