ന്യൂഡൽഹി: നിരോധിത ഖാലിസ്ഥാനി സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസിൽ നിന്ന് പണം കൈപ്പറ്റിയെന്ന പരാതിയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരേ എൻഐഎ അന്വേഷണത്തിന് നിർദേശിച്ച് ലഫ്റ്റനന്‍റ് ഗവർണർ വി.കെ. സക്സേന. വേൾഡ് ഹിന്ദു ഫെഡറേഷൻ ദേശീയ ജനറൽ സെക്രട്ടറി അഷൂ മോംഗിയ നൽകിയ പരാതി കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്കു കൈമാറിക്കൊണ്ടുള്ള കത്തിലാണ് എൻഐഎ അന്വേഷണത്തിന് നിർദേശിച്ചിട്ടുള്ളത്.
2014-2022 കാലഘട്ടത്തിൽ ഖാലിസ്ഥാൻ വിഘടനവാദി നേതാവ് ഗുർപത്‌വന്ത് സിങ് പന്നൂനിന്‍റെ സംഘടനയിൽ നിന്ന് 134 കോടി രൂപ കൈപ്പറ്റിയെന്നാണ് ആരോപണം. ഡൽഹി ബോംബ് സ്ഫോടനക്കേസിൽ അറസ്റ്റിലായി തടവിൽ കഴിയുന്ന ഖാലിസ്ഥാൻ ഭീകരൻ ദേവീന്ദർപാർ സിങ് ഭുള്ളറെ മോചിപ്പിക്കാമെന്ന് കെജ്‌രിവാൾ ഉറപ്പു കൊടുത്തിരുന്നതായും ആരോപണമുണ്ട്.
ഇവയെല്ലാം ഉൾപ്പെടുത്തിക്കൊണ്ട് ലഫ്റ്റനന്‍റ് ഗവർണർ വി.കെ. സക്സേനയ്ക്കു വേണ്ടി പ്രിൻസിപ്പൾ സെക്രട്ടറിയാണ് കത്ത് നൽകിയിരിക്കുന്നത്.